കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് പത്തൊൻപതുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബി ജെ പി. കാസർകോട് തലക്ലായിലെ അഞ്ജുശ്രീ പാർവതിയുടെ മരണത്തിൽ പ്രതിഷേധിച്ച് സ്ത്രീകളടക്കമുള്ള ബി ജെ പി പ്രവർത്തകർ ഉദുമയിലെ അൽ റൊമൻസിയ ഹോട്ടലിന് മുന്നിൽ മുദ്രാവാക്യം വിളികളുമായി എത്തി. പിന്നാലെ പ്രതിഷേധക്കാരെ പൊലീസെത്തി നീക്കി. റൊമൻസിയ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റാണ് അഞ്ജുശ്രീ പാർവതി മരിച്ചത്. സംഭവത്തിൽ ഹോട്ടലുടമ അടക്കം രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ നടപടിയെടുക്കാൻ സാധിക്കുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റതിനെത്തുടർന്നെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി എം ഒ ഡോ രാംദാസ് പറഞ്ഞു. മംഗലാപുരത്തെ ആശുപത്രി റിപ്പോർട്ടിൽ നിന്ന് അതാണ് മനസിലാക്കുന്നത്. പരിയാരത്തെ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥിരീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഡിസംബർ 31നാണ് അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് അഞ്ജുശ്രീയും സുഹൃത്തുക്കളും ഓൺലൈനായി കുഴിമന്തി ഓർഡർ ചെയ്ത് കഴിച്ചത്. പിറ്റേന്ന് രാവിലെ അഞ്ജുശ്രീയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിന്നാലെ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നു. ഇന്നലെ രാവിലെ കുട്ടിയ്ക്ക് ബോധക്ഷയം ഉണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.അഞ്ജുവിനൊപ്പം ഭക്ഷണം കഴിച്ച സുഹൃത്തുക്കൾക്കും ഭക്ഷ്യവിഷബാധയേറ്റു. അവർക്കും ശാരീരിക അസ്വസ്ഥത ഉണ്ടായെന്ന് ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു അറിയിച്ചിരുന്നു. ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |