പ്രൊഫ. സുരേഷ് ദാസ് കമ്മിറ്റി ചെയർപേഴ്‌സൺ
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ കരിക്കുലം പുനഃസംഘടനയ്ക്കായി സംസ്ഥാന കരിക്കുലം കമ്മിറ്റിയെ നിയോഗിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗൺസിൽ മുൻ വൈസ് പ്രസിഡന്റ് പ്രൊഫ. സുരേഷ് ദാസാണ് കമ്മിറ്റി ചെയർപേഴ്‌സൺ.
ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്‌കരണങ്ങൾക്ക് ശുപാർശ ചെയ്യുന്ന പ്രൊഫ. ശ്യാം ബി. മേനോൻ കമ്മിഷന്റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് കരിക്കുലം പരിഷ്‌കരണത്തിന് കമ്മിറ്റി രൂപീകരിച്ചത്. നാലു വർഷ ബിരുദ കോഴ്‌സുകൾ തുടങ്ങാൻ സർക്കാർ തലത്തിൽ തീരുമാനമായ സാഹചര്യത്തിലാണ് മോഡൽ കരിക്കുലം രൂപീകരണ കമ്മിറ്റി പ്രവർത്തനമാരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തയ്യാറാക്കുന്ന മാതൃകാ കരിക്കുലം സർവകലാശാല തലത്തിൽ സമഗ്ര ചർച്ചകൾ നടത്തി നടപ്പിലാക്കും. തുടർന്ന് സിലബസ് പരിഷ്‌ക്കരണവും നടക്കും. ആവശ്യമെങ്കിൽ ഭേദഗതികളോടെ അഫിലിയേറ്റഡ് സർവകലാശാലകളിൽ കരിക്കുലം പുനഃസംഘടന നടപ്പിലാക്കും.
കമ്മിറ്റി അംഗങ്ങൾ
കുസാറ്റ് മുൻ വൈസ് ചാൻസലർ പ്രൊഫ. ഗംഗൻ പ്രതാപ്, സാങ്കേതിക സർവകലാശാലാ മുൻ വൈസ് ചാൻസലർ പ്രൊഫ. എം.എസ്. രാജശ്രീ, ജെ.എൻ.യു സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് പ്രൊഫസർ എ.കെ. രാമകൃഷ്ണൻ, സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിംഗ് പ്രൊഫസർ സുർജിത് മജുംദാർ, എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഒഫ് സോഷ്യൽ സയൻസസ് മുൻ പ്രൊഫസർ സനൽ മോഹൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാർട്ടുമെന്റ് ഒഫ് ഹിസ്റ്ററി മുൻ പ്രൊഫസർ കെ.എൻ. ഗണേഷ്, കേരള യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷ് പ്രൊഫസർ മീന ടി. പിള്ള, ചെന്നൈ ഏഷ്യൻ കോളേജ് ഒഫ് ജേർണലിസം ചെയർമാൻ ശശികുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |