തിരുവനന്തപുരം: സിനിമ സംവിധായിക നയനയുടെ മരണത്തിൽ കേസ് ഫയൽ ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയേക്കും. ഇന്നലെ അവധിയായിരുന്നതിനാൽ ഫയലെത്താതിരുന്നുവെന്നാണ് കരുതുന്നത്. ഫയൽ വിശദമായി പഠിക്കുകയും പരിശോധിക്കുകയും ചെയ്‌തശേഷമേ അന്വേഷണത്തിലേക്ക് കടക്കുവെന്ന് എസ്.പി മധു വ്യക്തമാക്കി. നയനയെ മരിച്ച നിലയിൽ കണ്ടെത്തിയ വീടും പരിസരവും പുനരന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായി പരിശോധിക്കും. പുനരന്വേഷണം നടത്തിയ ക്രൈംറിക്കാഡ് ബ്യൂറോ അസി.കമ്മിഷണർ ദിനിലുമായും കൂടിക്കാഴ്ച നടത്തും.
2019 ഫെബ്രുവരി 24നാണ് നയനയെ തിരുവനന്തപുരം ആൽത്തറയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമല്ലെന്നും നയനയ്ക്ക് സ്വയം പരിക്കേല്പിച്ച് ആനന്ദം കണ്ടെത്തുന്ന പ്രത്യേകതരം മാനസിക രോഗമാണെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. അതേസമയം നയനയുടെ ശരീരത്തിലെ എട്ട് മുറിവുകളിൽ രണ്ടെണ്ണമാണ് കൊലപാതക സാദ്ധ്യതയായി ഡി.സി.ആർ.ബി അസി. കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നത്. ആന്തരിക രക്ത സ്രാവത്തിന് കാരണമായ അടിവയറ്റിലെ ചതവ് ചവിട്ടേറ്റതിന്റെ സൂചനയാണ്.
കഴുത്തിനും താടിയെല്ലിനുമിടയിൽ കണ്ട മുറിവാണ് മറ്റൊന്ന്. ഇത് കഴുത്ത് ഞെരിച്ചതിന്റെ സൂചനയാണ് നൽകുന്നത്. മൃതദേഹത്തിലെയും മുറിയിലെയും വിരലടയാളങ്ങൾ മ്യൂസിയം പൊലീസ് ശേഖരിച്ചില്ല. മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ നയനയെ കണ്ടവരെപ്പറ്റിയോ ഫോൺവിളി, സാമ്പത്തിക ഇടപാടുകൾ എന്നിവയോ അന്വേഷിച്ചില്ല. ഇത്തരം സാഹചര്യങ്ങളിൽ കേസ് അന്വേഷിച്ച മ്യൂസിയം പൊലീസിനെതിരെയും വകുപ്പുതല അന്വേഷണം വരും ദിവസങ്ങളിലുണ്ടായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |