നീലേശ്വരം: ഒരു കാലഘട്ടത്തിൽ കാസർകോട് ജില്ലയിലെ ഗ്രാമാന്തരങ്ങളിൽ കാർഷിക സമൃദ്ധിക്ക് അടിസ്ഥാനമായി നിലകൊണ്ട മതക്കങ്ങൾ ഓർമ്മയാകുന്നു. സമചതുരാകൃതിയിലും വൃത്താകൃതിയിലും ഒന്നു മുതൽ രണ്ടു മീറ്ററോളം ഉയരത്തിൽ കുഴച്ചു കുഴമ്പു രൂപത്തിലാക്കിയ മണ്ണുകൊണ്ട് നിർമ്മിച്ചിരുന്ന മതക്കങ്ങൾ മലയോരങ്ങളിലെ കാർഷിക ജീവിതരീതിയുടെ ഭാഗമായിരുന്നു.
ചാലുകളിൽ നിന്നും ഉവ്വേണി പോലുള്ള പരമ്പരാഗത ഉപകരണങ്ങൾ ഉപയോഗിച്ചാണ് മതക്കത്തിൽ ജലം നിറയ്ക്കാറുണ്ടായിരുന്നതെങ്കിലും 1980 കളിൽ മോട്ടോർ പമ്പുകൾ ഉപയോഗിക്കാൻ ആരംഭിച്ചു. മോട്ടോർ പമ്പുകളും ജലസംഭരണികളും വ്യാപകമായതോടെ മതക്കങ്ങൾക്ക് പ്രാധാന്യം കുറഞ്ഞു വന്നു.
മതക്കങ്ങളുടെ പ്രതാപകാലത്തിന്റെ ശേഷിപ്പായി അമ്പതിനായിരത്തിലധികം ലിറ്റർ ജലം സംഭരിക്കാനുതകുന്ന മതക്കം ബളാന്തോട് മാവില രാമചന്ദ്രൻ നമ്പ്യാരുടെ പറമ്പിലുണ്ട്. മതക്കം പോലുള്ള ജലസംരക്ഷണ ഉപാധികളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് അദ്ധ്യാപകനുമായ ഡോ. നന്ദകുമാർ കോറോത്ത് ആവശ്യപ്പെട്ടു.
മതക്കങ്ങൾ
പുരാതനകാല ജനങ്ങളുടെ സാങ്കേതിക ജ്ഞാനത്തിന്റെ അടയാളപ്പെടുത്തലുകളാണ് മതക്കങ്ങൾ. ചെറിയ കുഴിയെടുത്ത് ചെമ്മണ്ണ് അരിച്ചെടുത്ത് കുഴച്ച് മരക്കഷണങ്ങൾ കൊണ്ട് തല്ലിയും ചവുട്ടിമെതിച്ചും കുഴമ്പു രൂപത്തിലാക്കുകയാണ് മതക്ക നിർമ്മാണത്തിലെ പ്രാരംഭ ജോലി. ചിലയിടങ്ങളിൽ നായർതാളി, കുളിർമാവ് എന്നീ മരങ്ങളുടെ തോലുകൾ ചതച്ചെടുത്ത് മണ്ണിന്റെ കൂടെ ചേർക്കാറുണ്ട്. തുടർന്ന് കുഴച്ച മണ്ണ് നാലു വശങ്ങളിലും തറിച്ചിടും. മാസങ്ങൾക്കൊണ്ട് ഒരു മീറ്ററോളം കനത്തിൽ അരികുകൾ നിർമ്മിച്ചാണ് മതക്കം ജലസംരക്ഷണത്തിനായി ഒരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |