വിഴിഞ്ഞം : വെള്ളായണിയിലെ തനത് പ്രകൃതി ഭംഗിയിൽ കാഴ്ചകളൊരുക്കുന്ന പുഞ്ചക്കരി ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാനുള്ള കാത്തിരിപ്പിലാണ്. രാജ്യാന്തര ടൂറിസം കേന്ദ്രത്തിന് ഏതാനും കിലോമീറ്ററുകൾക്കപ്പുറമുള്ള വെള്ളായണി കായൽ തീരത്തിനടുത്തെ പുഞ്ചക്കരിയിലെ പ്രകൃതിയുടെ സൗന്ദര്യം നുകരാൻ എത്തുന്നവർ നിരവധിയാണ്. പക്ഷേ ടൂറിസം വകുപ്പ് ഈ പ്രദേശം കണ്ടില്ലെന്ന് നടിക്കുകയാണ്. 30 വർഷങ്ങൾക്ക് മുൻപ് സിബി മലയിൽ സംവിധാനം ചെയ്ത കിരീടം സിനിമയിലെ പലരംഗങ്ങളിലും കടന്നുവരുന്ന കിരീടം പാലം ഇവിടെയാണുള്ളത്. രണ്ടുവർഷം മുൻപ് ഇവിടെ മാതൃകാ ടൂറിസം കേന്ദ്രമായി ഉയർത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. വെള്ളായണി കായലിനോട് ചേർന്ന പ്രദേശത്ത് ബോട്ടിംഗ്, കുട്ടികൾക്ക് വേണ്ടി പാർക്ക്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം തുടങ്ങിയവ ഒരുക്കുമെന്നും പറഞ്ഞിരുന്നു. പക്ഷികളുടെയും നിരീക്ഷകരുടെയും ഇഷ്ടതാവളമെന്നും നമുക്കീ പുഞ്ചക്കരിയെ അഭിസംബോധന ചെയ്യാം. ഇവിടെ സഞ്ചാരികൾക്ക് കൃഷിയും പക്ഷികളെയും ഒന്നിച്ചുകാണാം. നെൽക്കതിരുകളും പച്ചപ്പും നിറഞ്ഞ ഇവിടെ ദേശാടനപ്പക്ഷികളുടെ വർണക്കാഴ്ചകൾ തന്നെ കാണാൻ സാധിക്കും. നാട്ടുമൈനയും കിന്നരി മൈനയും ഡൗറിൻ മൈനയുമൊക്കെ ഇവിടെ സ്ഥിരം വന്നുപോകാറുണ്ട്. ആറ്റ കറുപ്പനും കുങ്കുമക്കുരുവിയും പക്ഷി നിരീക്ഷകരുടെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. മീശ തത്ത, മോതിര തത്ത, ചെങ്കാലാൻ പുള്ള്, യുറേഷ്യൻ പുള്ള്, പുള്ളിമീന്കൊത്തി, കരി ആള, പച്ച കാളി, ചട്ടുക കൊക്കൻ തുടങ്ങി 250 ലേറെ ഇനം പക്ഷികളെ ഇവിടെനിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പുഞ്ചക്കരിയെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും പക്ഷി പ്രേമികൾക്കായി വാച്ച് ടവർ സ്ഥാപിക്കണമെന്നതുമാണ് ഇവിടുത്തുകാരുടെ പ്രധാന ആവശ്യങ്ങൾ.
പ്രകൃതിയൊരുക്കിയ ലൊക്കേഷൻ
സിനിമ, സീരിയൽ നിർമ്മാണത്തിനായി ജില്ലയിൽ കൂടുതലും തിരഞ്ഞെടുക്കുന്ന പ്രദേശമാണ് പുഞ്ചക്കരി. വിവാഹ ഫോട്ടോ ഷൂട്ടുകളും ഇവിടെ പതിവായി നടക്കാറുണ്ട്. കായലും പച്ചപ്പും പാടങ്ങളും കായൽ ബണ്ട് റോഡുമെല്ലാം ബാക് ഗ്രൗണ്ടാക്കി കാമറയിൽ ഒപ്പിയെടുക്കാൻ കഴിയുമെന്നതിനാൽത്തന്നെ ഇവിടം എല്ലാവർക്കും പ്രിയപ്പെട്ട ലൊക്കേഷനുകളിലൊന്നായി മാറിക്കഴിഞ്ഞു.
പക്ഷികളെ കണ്ടറിഞ്ഞ് വിദേശികൾ
വിഴിഞ്ഞം: വെള്ളായണിയിലെ പക്ഷികളെ അടുത്തറിഞ്ഞ് വിദേശികളുൾപ്പെടെയുള്ളവർ. വെള്ളായണി നീർത്തടാകം പരിസ്ഥിതി സംരക്ഷണ സംഘടനയുടെ ആഭിമുഖ്യത്തിൽ പുഞ്ചക്കരിയിൽ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം കളേഴ്സ് ഒഫ് വെള്ളായണിയാണ് വിദേശികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും മനോഹര കാഴ്ചയൊരുക്കിയത്. തദ്ദേശീയമായ പക്ഷികളെ കൂടാതെ വർഷത്തിലൊരിക്കൽ വന്നു പോകുന്ന ദേശാടനപ്പക്ഷികളുടെയും മനോഹര ഫോട്ടോകൾ പ്രദർശനത്തിനുണ്ടായിരുന്നു. പുഞ്ചക്കരിയുടെയും വെള്ളായണിയുടെയും തനതു ഭംഗിയും ഒട്ടും മാറ്റു കുറയാതെ ഒപ്പിയെടുത്തതും കാഴ്ചക്കാർക്ക് അത്ഭുതം സമ്മാനിച്ചിരുന്നു. ഫോട്ടോ പ്രദർശനത്തിന്റെ ഉദ്‌ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. പക്ഷി നിരീക്ഷകരുടെയും ഫോട്ടോ ഗ്രാഫേഴ്സിന്റെയും ആഭിമുഖ്യത്തിൽ ആദ്യമായാണ് പുഞ്ചക്കരിയിൽ പ്രകൃതി ഫോട്ടോ പ്രദർശനം നടത്തുന്നത്. ദിവസവും കാണുന്ന പ്രകൃതിയെ ഫോട്ടോയിലൂടെ കണ്ടപ്പോൾ നാട്ടുകാർക്കും അത്ഭുതം. തങ്ങളുടെ നാട് ഇത്ര സുന്ദരമായിരുന്നോ എന്നാണ് നാട്ടുകാരുടെ ചോദ്യമെന്ന് നീർത്തടാകം സ്ഥാപകനും പ്രസിഡന്റുമായ എ.ജെ.കിരൺ പറഞ്ഞു. ഫോട്ടോ ഗ്രാഫർമാരായ അജീഷ്, അഞ്ജു.എസ്. ശശി, അരുൺ മുകുന്ദ്, ബാബു രംഗരാജ്, ഗായത്രി അശോക്, ജതീശ്വരൻ ശ്രീഹരി, കിച്ചു അരവിന്ദ്, മഞ്ജിത്, രാജസുന്ദരം, റോയ് ഉമ്മൻ, സൗമ്യ, സാരംഗ്, ടിറ്റോ, വിപിൻ സെക്കൂരി തുടങ്ങിയവരുടെ ഫോട്ടോകളാണ് പ്രദർശിപ്പിച്ചത്, കല്ലിയൂർ വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ.ചന്ദുകൃഷ്ണ, ആർ.എസ്.ശ്രീകുമാർ, പക്ഷി നിരീക്ഷകനായ സതീഷ് കുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |