കൊല്ലൂർ : ജന്മദിനം ആഘോഷിക്കാൻ കൊല്ലൂരിലെത്തുന്ന പതിവ് ഇക്കുറി ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ് തെറ്റിച്ചു. എന്നാൽ മഹാഗായകന്റെ ജന്മദിനത്തിൽ ദേവിയ്ക്ക് മുന്നിലുള്ള സംഗീതാർച്ചന ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ മുടക്കിയില്ല.
യേശുദാസിന്റെ 83ാം ജന്മദിനമായിരുന്നു ഇന്നലെ. കൊവിഡിന് മുമ്പ് കുടുംബസമേതം യേശുദാസ് ജന്മദിനത്തിൽ ശ്രീ മൂകാംബിക സവിധത്തിൽ എത്താറുണ്ടായിരുന്നു. ഇതോടനുബന്ധിച്ച് കാഞ്ഞങ്ങാട് രാമചന്ദ്രൻ നടത്തിവരുന്ന സംഗീതാർച്ചനയിലും അദ്ദേഹം പാടിയിരുന്നു. പോയ വർഷം അമേരിക്കയിലെ ഡാലസിൽ നിന്ന് ഓൺലൈനിൽ യേശുദാസും ഭാര്യ പ്രഭയും സദസ്യരോട് സംവദിക്കുകയും കാഞ്ഞങ്ങാട് രാമചന്ദ്രന് ആശിർവാദം നൽകുകയും ചെയ്തിരുന്നു.
യേശുദാസ് അക്കാഡമി എറണാകുളം പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ ഇതാദ്യമായി നടത്തിയ ജന്മദിനാഘോഷവേദിയിലായിരുന്നു യേശുദാസ്. യേശുദാസിനു വേണ്ടി കൊല്ലൂരിൽ ഇന്നലെ രാവിലെ ഡോക്ടർ രാമചന്ദ്ര അഡിഗയുടെ കാർമ്മികത്വത്തിൽ പ്രത്യേക പൂജകൾ നടന്നു. തുടർന്നാണ് കാഞ്ഞങ്ങാട് ശ്രീ മൂകാംബിക സംഗീതാർച്ചന സംഘത്തിന്റെ സംഗീതാർച്ചന പരിപാടി അരങ്ങേറിയത്.
ഗാനഗന്ധർവന്റെ ആയുരാരോഗ്യ സൗഖ്യത്തിനും നീണ്ട സംഗീത സപര്യക്കും വേണ്ടിയാണ് 12 മണിക്കൂർ സംഗീതാർച്ചന നടന്നത്. സ്വർണ്ണമുഖീ വേദിയിൽ രാവിലെ ആറു മണിക്ക് തുടങ്ങിയ സംഗീതാർച്ചന വൈകുന്നേരം ആറു മണിക്കാണ് സമാപിച്ചത്. എൻ. ഹരി, ഇലഞ്ഞിമേൽ സുശീൽ കുമാർ (മൃദംഗം ), അനൂപ് ഭാസ്കരൻ കാഞ്ഞങ്ങാട്, വിവേക് രാജ്, മുരളി നമ്പീശൻ (വയലിൻ ) കോവൈ സുരേഷ്, ആലുവ രാജേഷ് (ഘടം ) ഹരീഷ് ആർ മേനോൻ (ഗഞ്ചിറ ) താമനക്കുടി രാജശേഖരൻ(മുഖർ ശംഖ് ) കരിവെള്ളൂർ ശശീന്ദ്രൻ, കൃഷ്ണകുമാർ തൃശ്ശൂർ (ഇടയ്ക്ക ) ജബ്ബാർ കാഞ്ഞങ്ങാട് ( സൗണ്ട് എൻജിനീയർ ) എന്നിവരായിരുന്നു പിന്നണിയിൽ. കോഡിനേറ്റർ ചൈതന്യ സുരേഷ് , കൺവീനർ വി.വി പ്രഭാകരൻ എന്നിവർ പരിപാടി നിയന്ത്രിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |