തിരുവനന്തപുരം : സർക്കാരിന്റെ ഗ്രാന്റ് നിലച്ചതോടെ വിഷമസന്ധിയിലായി കാഴ്ചപരിമിതരുടെ ക്രിക്കറ്റ് സംഘടനയായ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ളൈൻഡ് ഇൻ കേരള.
2016ൽ ധനമന്ത്രിയായിരുന്ന ഡോ.തോമസ് ഐസക്ക് മുൻകൈ എടുത്താണ് അസോസിയേഷന് പ്രതിവർഷം 10 ലക്ഷം രൂപ ഗ്രാന്റ് അനുവദിച്ചത്. കൊവിഡ് കാലത്തോടെ റദ്ദാക്കപ്പെട്ട ഈ ധനസഹായം പുനഃസ്ഥാപിക്കാൻ സംഘടനാഭാരവാഹികൾ നൽകിയ അപേക്ഷ ധനവകുപ്പിന്റെയും കായികവകുപ്പിന്റെയും ചുവപ്പുനാടയിൽ കുടുങ്ങിയിട്ട് വർഷം ഒന്നുകഴിഞ്ഞു. കേരളത്തിലെ കാഴ്‌ചപരിമിതരായ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ദേശീയ അംഗീകാരം നേടിക്കൊടുത്ത സംഘടനയാണിത്.
സംസ്ഥാനത്തെ 12 ബ്ളൈൻഡ് സ്കൂളുകളിൽ നിന്നും ക്രിക്കറ്റ് താത്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം നൽകാനും ജില്ലാ-സംസ്ഥാന ടൂർണമെന്റുകൾ നടത്താനും ദേശീയ ടൂർണമെന്റുകൾക്ക് ടീമിനെ അയയ്ക്കാനുമാണ് സർക്കാരിന്റെ ഗ്രാന്റ് അസോസിയേഷൻ ചെലവഴിച്ചിരുന്നത്. ഇതിനകം ഒൻപത് മലയാളി താരങ്ങൾ ഇന്ത്യൻ ടീമിൽ കളിച്ചിട്ടുണ്ട്. ലോകകപ്പ് നേടിയ വിവിധ ഇന്ത്യൻ ടീമുകളിലായി മൂന്ന് മലയാളി താരങ്ങളുണ്ടായിരുന്നു. ആലുവയിൽ കാഴ്ചപരിമിതർക്കായി ക്രിക്കറ്റ് അക്കാഡമിയും നടത്തിയിരുന്നു.
നാലുവർഷം മാത്രമാണ് ധനസഹായം ലഭിച്ചത്. ഇതിൽ 2018ൽ ലഭിച്ച തുക പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തിരിച്ചടച്ചും അസോസിയേഷൻ മാതൃക കാട്ടി. 2021ൽ സഹായം പുനഃസ്ഥാപിക്കാൻ നൽകിയ അപേക്ഷയിൽ ധനവകുപ്പ് കായികവകുപ്പിനോട് റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ കമ്മിഷനെയും നിയമിച്ചു. എന്നാൽ സഹായം മാത്രം കിട്ടിയില്ല.
ബ്ളൈൻഡ് ക്രിക്കറ്റ്
ഉള്ളിൽ മണി ഘടിപ്പിച്ച പന്ത് ഉപയോഗിച്ചാണ് കാഴ്ചപരിമിതർ ക്രിക്കറ്റ് കളിക്കുന്നത്. ബൗളർ തറയിലൂടെ ഉരുട്ടി എറിയുന്ന പന്തിലെ മണി കിലുങ്ങുന്ന ശബ്ദം കേട്ടാണ് ബാറ്റർ അടിക്കുന്നതും റൺ നേടുന്നതും.
ഞങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ മന്ത്രിമാർ അൽപ്പം സമയം തരണം. ക്രിക്കറ്റ് പോലുള്ള കളികൾ ഞങ്ങൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കും.
- രജനീഷ് ഹെൻട്രി, ജനറൽ സെക്രട്ടറി,
ക്രിക്കറ്റ് അസോസിയേഷൻ ഫോർ
ബ്ളൈൻഡ് ഇൻ കേരള
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |