തിരുവനന്തപുരം: പട്ടാളക്കാർക്ക് വാടകവീടുകൾ വേണമെന്ന് പരസ്യം നൽകിയുള്ള പണം തട്ടിപ്പിന് പിന്നാലെ, പട്ടാളക്കാരുടെ വാഹനങ്ങൾ വിൽക്കാനുണ്ടെന്ന പേരിലും ഓൺലൈൻ പണം തട്ടിപ്പ് വ്യാപകം.
രാജസ്ഥാൻ, ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ തട്ടിപ്പുകാരാണ് പിന്നിൽ. ഗൂഗിളിൽ നോക്കി സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ മനസിലാക്കിയാണ് ഒ.എൽ.എക്സ് തുടങ്ങിയ വെബ്സൈറ്റുകളിൽ പരസ്യം നൽകുക.
2001മോഡൽ ഹോണ്ട ഡിയോ സ്‌കൂട്ടറാണ്. നല്ല കണ്ടീഷൻ. 7000കിലോമീറ്ററേ ഓടിയിട്ടുള്ളൂ. വില വെറും 35,000രൂപ. പാങ്ങോട് കരസേനാ കേന്ദ്രത്തിലെ സൈനികന് കാശ്‌മീരിലേക്ക് സ്ഥലം മാറ്റം ആയതിനാൽ വിലകുറച്ച് വിൽക്കുന്നു. കരസേനയുടെ പാഴ്സൽ സർവീസിൽ സ്കൂട്ടർ വീട്ടിലെത്തിച്ചു തരും...
പട്ടാളക്കാരുടെ സ്‌കൂട്ടർ, ബുള്ളറ്റ്, കാറുകൾ എന്നിവ വിൽക്കാനുണ്ടെന്ന ഇത്തരം പരസ്യങ്ങളിൽ 'തലവച്ച' നിരവധി പേർക്കാണ് പണംനഷ്ടമായത്.
കരസേനയുടെ തിരിച്ചറിയൽ കാർഡ്, കരസേനാ പാഴ്സൽ സർവീസ് കേന്ദ്രത്തിലെ ചിത്രങ്ങൾ, വാഹനത്തിന്റെ ആർ.സി തുടങ്ങിയവ വാട്സ്ആപ്പിൽ അയയ്ക്കും. ഇവ വ്യാജമാണെന്ന് തിരിച്ചറിയാതെ, വിലക്കുറവിന്റെ പ്രലോഭനത്തിലാണ് ആളുകൾ പണം നൽകുന്നത്.
. പാഴ്സൽ അയയ്ക്കാൻ 5000മുതൽ 10,000രൂപ വരെ ആവശ്യപ്പെടും. വാഹനം ഇഷ്ടപ്പെട്ടില്ലെങ്കിൽ 150രൂപ ഒഴികെയുള്ള പണം തിരികെ അക്കൗണ്ടിലെത്തുമെന്നും പറയും. പാഴ്സൽ അയയ്ക്കാൻ ബുക്ക് ചെയ്ത രസീതും ഗൂഗിൾപേയിലൂടെ പണം അയയ്ക്കാൻ കരസേനാ പാഴ്സൽ സർവീസിന്റേതെന്ന പേരിൽ ക്യു.ആർ കോഡും അയയ്ക്കും. ഇടപാട് നടന്നാൽ തട്ടിപ്പുകാരനെ ഫോണിൽ കിട്ടില്ല.
തട്ടിപ്പുകാരെത്തേടി സൈബർ പൊലീസ് രാജസ്ഥാനിലെത്തിയപ്പോൾ, വിളിച്ച നമ്പറിന്റെയും പണംതട്ടിയ അക്കൗണ്ടിന്റെയും ഉടമകൾ ഫോണോ അക്കൗണ്ടോ ഇല്ലാത്ത പാവങ്ങൾ.പട്ടാളക്കാരുടെ പേരിലുള്ള വാടകവീട് തട്ടിപ്പ് കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്‌തിരുന്നു.
'' ആർമി പോസ്റ്റൽ സർവീസിന്റെ സേവനം ജനങ്ങൾക്ക് ലഭ്യമാവില്ല. സൈന്യത്തിന്റെ പേരിലുള്ള തട്ടിപ്പിൽ വീഴരുത്. ജാഗ്രത പാലിക്കണം''
-കെ.ധന്യാ സനൽ
സൈനിക വക്താവ്
വിളിക്കാം
1930ൽ
ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടമായാൽ 1930 നമ്പറിൽ പരാതിപ്പെടാം.
cybercrime.gov.in ദേശീയപോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യാം
പൊലീസ് സൈബർ സ്റ്റേഷനുകളിൽ പരാതിപ്പെടാം
ഇ-മെയിൽ വിലാസം keralapolice.gov.in വെബ്സൈറ്റിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |