■ഇടുക്കിയിലെ ഇളവുകൾ മറ്റ് ജില്ലകൾക്കും ബാധകമാക്കും
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പട്ടയഭൂമിയിൽ 1500 ചതുരശ്ര അടി വരെയുള്ള ചെറു നിർമ്മാണങ്ങളും കാർഷികാവശ്യത്തിന് അനുവദിച്ച സ്ഥലത്തിന്റെ വക മാറ്റിയുള്ള ഉപയോഗവും ക്രമപ്പെടുത്താൻ കൊണ്ടുവരുന്ന നിയമ ഭേദഗതി സംസ്ഥാനത്തെ മറ്റു ജില്ലകളിലും ബാധകമാക്കും. 1500 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള നിർമ്മിതികൾ പിഴയീടാക്കി ക്രമീകരിക്കുന്നതും പരിഗണിക്കും.
പട്ടയഭൂമി, പുറമ്പോക്ക് ഭൂമി, ഏലമലക്കാട്, ജലവൈദ്യുതി പദ്ധതിയുമായി ബന്ധമുള്ള ഭൂമി എന്നിവയുമായി ബന്ധപ്പെട്ട് ഇടുക്കിയിലെ ജനങ്ങളുടെ പരാതികൾക്കാണ് പരിഹാരം .1960-ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബിൽ 23ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനം.ഭൂപതിവ് നിയമത്തിൽ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കാനുള്ള ചട്ടങ്ങളുണ്ടാക്കാൻ സർക്കാരിന് അധികാരം നൽകുന്ന വകുപ്പ് ചേർക്കും. ബന്ധപ്പെട്ട ഭൂപതിവ് ചട്ടങ്ങളും ഭേദഗതി ചെയ്യും. ഇതിന് അപേക്ഷാ ഫീസും ,ക്രമപ്പെടുത്തലിന് പ്രത്യേക ഫീസും ഈടാക്കും.
കാർഡമം ഹിൽ (ഏലമല) റിസർവിൽ പതിച്ചു നൽകുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച ഭുമിയുടെ പ്രത്യേക പട്ടിക ഉടൻ ലഭ്യമാക്കി, നിബന്ധനകൾ പാലിക്കുന്ന കൈവശങ്ങൾക്ക് പട്ടയം അനുവദിക്കും. 20384.59 ഹെക്ടർ ഭൂമിക്കാണ് ഇങ്ങനെ അനുമതിയുള്ളത്. 10,000ത്തോളം ഹെക്ടർ ഭൂമിക്ക് പട്ടയം നല്കാനാകുമെന്നു യോഗം വിലയിരുത്തി.
പിഴയില്ലാതെ
ക്രമീകരിക്കാം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽശാലകൾ, വാണിജ്യകേന്ദ്രങ്ങൾ, മതപരമോ സാംസ്‌കാരികമോ വിനോദപരമോ ആയ സ്ഥാപനങ്ങൾ, പൊതു ഉപയോഗത്തിനുള്ള നിർമ്മാണങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ/ആരോഗ്യകേന്ദ്രങ്ങൾ, ജുഡീഷ്യൽ ഫോറങ്ങൾ, ബസ് സ്റ്റാന്റുകൾ, റോഡുകൾ, പൊതുജനങ്ങൾ വ്യാപകമായി ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ 2016 ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമ പ്രകാരം പൊതു കെട്ടിടങ്ങളെന്ന് നിർവ്വചിച്ചിട്ടുള്ളവയെ ഉയർന്ന ഫീസിൽ നിന്ന് ഒഴിവാക്കും.
ഇടുക്കിയിലെ
വിഷയം
1.ഏലമലക്കാടുകളുടെ കുത്തകപ്പാട്ടം സാധാരണ പട്ടയമായി തരംമാറ്റി സ്വതന്ത്ര ഉപയോഗം.നിലവിൽ ഭൂമിയുടെ അവകാശം റവന്യൂവിനും മരങ്ങളുടെ അവകാശം വനം വകുപ്പിനുമാണ്.
2.ജലവൈദ്യുത പദ്ധതികൾക്കായി നീക്കിവച്ച ശേഷം ആവശ്യമില്ലെന്ന് കണ്ട് ഉപേക്ഷിച്ച പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പട്ടയം . പദ്ധതി പ്രദേശത്തിന് പുറത്ത് പത്തു
ചെയിൻ ( ഒരു ചെയിൻ 200മീ.) അകലത്തിൽ മാറ്റിയിട്ടിരിക്കുന്ന പ്രദേശങ്ങളുടെ നിയന്ത്രണം മൂന്നു ചെയിനായി കുറച്ച് ഏഴു ചെയിൻ പ്രദേശത്തിനാണിത്.
3.വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പുറമ്പോക്കിൽ .കൃഷി ചെയ്യുന്ന റവന്യൂ ഭൂമിക്ക് പട്ടയം . കൃഷിക്കായി നൽകിയ പട്ടയ ഭൂമി മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവാദം. മൂന്നാർ അടക്കം എട്ടു വില്ലേജുകളിലെ പട്ടയഭൂമിയിൽ നിലനിൽക്കുന്ന നിർമ്മാണ നിരോധനം നീക്കും.ഇതിനായി അപേക്ഷ നൽകിയവർ .24070.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |