തിരുവനന്തപുരം: ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി തുടങ്ങിയ കോഴ്‌സുകൾ പഠിക്കുന്ന പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പ് ലഭ്യമാക്കാൻ നടപടി. ഐ.ഐ.ടി, ഐ.എം.എം, കല്പിത സർവകലാശാലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കും. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും പുതുതലമുറ കോഴ്‌സുകളിലുമടക്കം സ്‌കോളർഷിപ്പ് ഏർപ്പെടുത്തി എസ്.സി, എസ്.ടി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള മാനദണ്ഡങ്ങൾ സമഗ്രമായി പരിഷ്‌കരിച്ച് സർക്കാർ ഉത്തരവിറക്കി.
ഫീസുകൾ മുൻകൂട്ടി അടയ്ക്കാതെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്ന ഫ്രീ ഷിപ്പ് കാർഡുകളും ഏർപ്പെടുത്തും. സ്‌കോളർഷിപ്പിന് അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും കാർഡ് നൽകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. കാർഡിനായി ഇഗ്രാന്റ്‌സ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ജാതി, വരുമാന, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ഫോട്ടോയും സമർപ്പിക്കണം. കാർഡിനുള്ള അപേക്ഷ സ്വീകരിക്കാൻ നടപടി തുടങ്ങി.
സർക്കാർ അംഗീകരിച്ച സ്വകാര്യ സർവകലാശാലകളിലും വൊക്കേഷണൽ ട്രെയിനിംഗ് സ്ഥാപനങ്ങളിലും മെരിറ്റിലും റിസർവേഷനിലും പ്രവേശനം നേടുന്നവർക്കും സ്‌കോളർഷിപ്പ് ലഭിക്കും. ഒരു കോഴ്‌സിന് ഒരിക്കൽ മാത്രം വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. വിദ്യാർത്ഥികൾക്ക് ആധാർ ബന്ധിത അക്കൗണ്ട് ഉണ്ടായിരിക്കണം.
സംസ്ഥാനത്തിന് പുറത്തുള്ള പഠനത്തിന് മെറിറ്റ് റിസർവേഷൻ അടിസ്ഥാനത്തിൽ പ്രവേശനം നേടിയവർക്കും സ്‌കോളർഷിപ്പിന് അർഹതയുണ്ട്. വിദൂര ഓൺലൈൻ പാർട്ട്ടൈം ഈവനിംഗ് കോഴ്‌സുകൾ പഠിക്കുന്നവർക്കും ട്യൂഷൻ, പരീക്ഷാ സ്‌പെഷ്യൽ ഫീസുകൾ ലഭിക്കും. ഒരു അക്കാഡമിക് വർഷം ഒരു കോഴ്‌സിന് മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കൂ.
സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ലപ്‌സം ഗ്രാന്റ്, സ്റ്റൈപന്റ്, പോക്കറ്റ് മണി എന്നിവ സ്റ്റേറ്റ് അക്കാഡമിക് അലവൻസ് എന്ന പേരിൽ ഒറ്റത്തവണയായി ഇഗ്രാന്റ്‌സ് പോർട്ടൽ മഖേന നൽകും. ഡേ സ്‌കോളർ, ഹോസ്റ്റലർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ മാത്രമായി വിദ്യാർത്ഥികളെ തരം തിരിക്കും. 2009ലാണ് ഇതിനുമുമ്പ് വിദ്യാഭ്യാസാനുകൂല്യങ്ങൾ സംബന്ധിച്ച് ഉത്തരവിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |