കോട്ടയം . മീനച്ചിലാർ മീനന്തലയാർ കൊടൂരാർ പുനസംയോജന പദ്ധതിയിൽ നീലിമംഗലം ഭാഗത്ത് മീനച്ചിലാറ്റിൽ തടസങ്ങൾ മാറ്റുന്ന ജോലി നദിയുടെ സന്തുലിതാവസ്ഥയെയും പരിസ്ഥിതിയെയും തകർക്കുമെന്നാരോപിച്ച് മീനച്ചിൽ നദീസംരക്ഷണ സമിതിയും പ്രദേശവാസികളും രംഗത്ത്. എന്നാൽ എതിർപ്പ് മറികടന്ന് മീനച്ചിലാറ്റിലെ വൃത്തിയാക്കൽ പൂർത്തിയാക്കാൻ കളക്ടർ ദുരന്തനിവാരണ നിയമ ഉത്തരവ് ഇറക്കി.
മീനച്ചിലാറ്റിലെ ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനെതിരെ കോട്ടയം നേച്ചർ സൊസൈറ്റിയും പരിസ്ഥിതി പ്രവർത്തകനായ ഏബ്രഹാം മാത്യുവും ദേശീയ ഹരിതട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ സംസ്ഥാന സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ.ഇ.കെ.കുമരേശൻ ഹരിതട്രൈബ്യൂണലിനെ സമീപിച്ച് നൽകിയ നിയമോപദേശം അനുസരിച്ചാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സണായ കളക്ടർ ഉത്തരവിറക്കിയത്. ഇതനുസരിച്ച് ജോലി തടസപ്പെടുത്തുന്നവരെ അറസ്റ്റ് ചെയ്യാനാകും. മീനച്ചിൽ നദീസംരക്ഷണസമിതിയോടൊപ്പം, ബി ജെ പി കൗൺസിലർ സിന്ധു കറുത്തേടവും പ്രതിഷേധമുഖത്തുണ്ട്.
മീനച്ചിൽ നദീ സംരക്ഷണ സമിതി പ്രസിഡന്റ് എസ് രാമചന്ദ്രൻ പറയുന്നു.
2001ൽ നിയമസഭ പാസാക്കിയ നദിതീര സംരക്ഷണ നിയമം, മണൽവാരൽ നിയമം നിലനിൽക്കെയാണ് ദുരന്തനിവാരണ നിയമത്തിലൂടെ നദിതീര സംരക്ഷണ നിയമം അട്ടിമറിക്കുന്നത്. നദിയിൽ നിന്ന് വാരുന്ന കോടികൾ വിലമതിക്കുന്ന ധാതു മണ്ണ് എന്തു ചെയ്യുന്നെന്ന് വ്യക്തമാക്കണം. കൈയേറ്റം ഒഴിപ്പിക്കലാണ് വേണ്ടത് അതുണ്ടാകുന്നില്ല.
പദ്ധതി കോർഡിനേറ്റർ കെ അനിൽകുമാർ പറയുന്നു.
പ്രളയരഹിത കോട്ടയം പദ്ധതിയുടെ ഭാഗമായാണ് നദിയുടെ ഒഴുക്കിന് തടസമായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റി തെളിക്കുന്നത്. ദുരന്തനിവാരണ ഉത്തരവനുസരിച്ച് പണി തടസപ്പെടുത്തുന്നവരെ അറസ്റ്റ് ചെയ്യാം. ശാസ്ത്രീയ പഠനം നടത്താതെയും പരിസ്ഥിതിയ്ക്ക് ദോഷകരവുമായാണ് നദിതെളിക്കലെന്ന ആരോപണം ശരിയല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |