കൊച്ചി: നഗരത്തിന് പൂക്കാലം സമ്മാനിച്ച് ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന 39-ാമത് കൊച്ചിൻ പുഷ്പമേളയ്ക്ക് തുടക്കമായി. ആമ്പൽ, ഫ്‌ളോട്ടിംഗ് ഗാർഡൻ, ലാമ്പ് ടെറേറിയം, ടോപിയറി, പോയിൻസെറ്റിൽ പുഷ്പങ്ങൾ എന്നിവയാണ് മുഖ്യ ആകർഷണം.
കുമളി, കണ്ണൂർ, വയനാട്, ബാംഗ്‌ളൂർ എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച പുഷ്പങ്ങളും ചെടികളുമാണ് കൂടുതൽ. ഇൻഡോർ ഗാർഡനിംഗ് ചെടികളായ ചൈനബോൾ, അഗ്ലോണിമ, ലക്കി ബാംബു എന്നിവയിൽ നിന്നാണ് തുടക്കം. 300 മുതൽ 5,000 രൂപ വരെയാണ് ഇവയ്ക്ക് വില. എട്ട് വ്യത്യസ്ത ഇനങ്ങളുള്ള മൂൺ കാക്ടസ്, ക്രിസാന്തിമം, ജമന്തി, ഡാലിയ, വാടാമല്ലി, ബോൾസ് തുടങ്ങിയവയുടെ വൻ ശേഖരവും ഒരുക്കിയിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടു വർഷത്തിന് ശേഷമാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്. 40,000 ചതുരശ്ര അടിയിലുള്ള പ്രദർശനത്തിൽ അഞ്ഞൂറിലേറെ വിഭാഗങ്ങളിൽ നിന്നായി അര ലക്ഷത്തോളം പുഷ്പങ്ങളും ചെടികളും പ്രദർശിപ്പിക്കും.
40 വിഭാഗങ്ങളിലായി രണ്ടായിരത്തോളം ഓർക്കിഡുകളും ഒട്ടനവധി ചെടികളും പ്രദർശനത്തിലുണ്ട്. 5,000 ചതുരശ്ര അടിയിൽ തീം അടിസ്ഥാനമാക്കിയ ഫ്‌ളവർ അറേഞ്ച്മെന്റ്സ്, 20 അടി വലിപ്പമുള്ള വെജിറ്റബിൾ കാർവിംഗ്‌സ് തുടങ്ങിയവയും ഇവിടെയുണ്ട്.
കയർ ബോർഡ്, നാളികേര വികസന ബോർഡ്, റബർ ബോർഡ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകളുകൾ, മണ്ണുത്തി കാർഷിക സർവകലാശാല കാർഷികോത്പന്നങ്ങൾ, പത്ത് ഫോട്ടോ പോയിന്റുകൾ, മേക്കാവു ഇനങ്ങളുടെ പ്രദർശനം, കുട്ടികൾക്കായി ഗെയിം സോൺ, സെൽഫി മത്സരങ്ങൾ, നഴ്‌സറികൾ എന്നിവ പ്രദർശനത്തിന്റെ ഭാഗമാകും.
പ്രവേശന നിരക്ക്: മുതിർന്നവർക്ക് 60 രൂപ, 11 വയസ് വരെയുള്ള കുട്ടികൾക്ക് 30 രൂപ. സ്‌കൂൾ ഗ്രൂപ്പുകൾക്ക് പ്രത്യേക ഡിസ്‌കൗണ്ട് ലഭിക്കും. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവേശനം.
21ന് വൈകിട്ട് ആറിന് സെന്റ്. തെരേസാസ് കോളേജ് ഫാഷൻ വകുപ്പുമായി സഹകരിച്ച് ഫ്‌ളവർ പ്രിൻസ്, പ്രിൻസസ് മത്സരം സംഘടിപ്പിക്കും. ഇൻഡോർ പ്ലാന്റ്സ് ശേഖരം, ഫ്‌ളവർ അറഞ്ച്മെന്റ്സ് പരിശീലനം, വെജിറ്റബിൾ കാർവിംഗ് പരിശീലനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |