തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യയുടെ മരണകാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് സർക്കാരിന് കത്തുനൽകും. തിരുവനന്തപുരം മെഡി. കോളേജിലെ ഫോറൻസിക് വിഭാഗം മേധാവിക്ക് പുറമേ വിവിധ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരെയും ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേതുൾപ്പെടെയുള്ള വിദഗ്ദ്ധരെയും മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടും. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്ന് അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനന്റെ ഓഫീസിൽ ഫയലുകൾ എത്തിച്ചതിന് പിന്നാലെയാണ് മെഡിക്കൽ സംഘത്തിന്റെ സഹായം തേടാനുള്ള തീരുമാനമുണ്ടായത്. 2019 ഫെബ്രുവരി 24നാണ് കൊല്ലം സ്വദേശി നയന സൂര്യയെ (28) തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
നയനയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഫയൽ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയതോടെ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഫയൽ പഠിച്ചുതുടങ്ങി. ഏതാനും ദിവസങ്ങൾക്കകം ഫയൽ മനഃപാഠമാക്കുന്ന സംഘം മുൻ അന്വേഷണ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വിളിച്ചുവരുത്തി വിശദമായി ചോദ്യംചെയ്ത് മൊഴിയെടുക്കും. മ്യൂസിയം എസ്.ഐമാരായിരുന്ന എം. രാധാകൃഷ്ണൻ, ശ്യാംരാജ് എന്നിവരാണ് രണ്ടുഘട്ടമായി നയനയുടെ കേസ് കൈകാര്യം ചെയ്തത്. 2019 ഡിസംബറിലാണ് കന്റോൺമെന്റ് അസി. കമ്മിഷണറായിരുന്ന ഡി.എസ്. സുനീഷ് ബാബുവിന്റെ അംഗീകാരത്തോടെ അവസാനിപ്പിക്കൽ റിപ്പോർട്ട് സമർപ്പിച്ച് കേസ് അടച്ചുപൂട്ടിയത്. മരണവുമായി ബന്ധപ്പെട്ട തെളിവുകൾ പലതും നഷ്ടപ്പെട്ടതാണ് പുതിയ അന്വേഷണസംഘത്തിന് മുന്നിലെ പ്രധാന വെല്ലുവിളി. നയനയുടെ ലാപ്‌ടോപ്പിലെ ഡാറ്റ ഡിലീറ്റ് ചെയ്തും മൊബൈൽ ഫോൺ സന്ദേശങ്ങൾ മായ്ച്ചുകളഞ്ഞുമാണ് വീട്ടുകാർക്ക് കൈമാറിയത്. ഫോറൻസിക്കിന്റെ സഹായവും ഈ കേസിൽ തേടേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |