കൊടകര: വട്ടേക്കാട് തപോവനം ശ്രീ ദക്ഷിണാമൂർത്തി നവഗ്രഹ ശിവക്ഷേത്രത്തിൽ നടക്കുന്ന അതിരുദ്ര മഹായാഗത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ രാവിലെ അഞ്ചിന് തന്നെ ചടങ്ങുകൾ ആരംഭിച്ചു. കലശപൂജയ്ക്ക്‌ശേഷം 11 ഹോമകുണ്ഡങ്ങളിൽ ആവാഹനക്രിയകൾ നടത്തി. തുടർന്ന് യജുർവേദത്തിലെ ശ്രീരുദ്ര മന്ത്രജപം 121 ആചാര്യന്മാർ ചേർന്ന് നടത്തി. കലശ കുംഭങ്ങൾ നവഗ്രഹ ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് വിഗ്രഹത്തിൽ കലശാഭിഷേകവും ഉച്ചപൂജയും മംഗളാരതിയും നടത്തി. 12000 അഖാട സന്യാസികൾ അഭിഷേകം ചെയ്ത കാശിയിൽ നിന്ന് കൊണ്ടുവന്ന ശിവലിംഗത്തിൽ ലോക നൻമക്കായി ഋഗ്വേദ മന്ത്രമായ ഐക്യമത്യ സൂക്ത മന്ത്രത്താൽ ശിവലിംഗത്തിൽ അഭിഷേകം നടത്തി.
സനീഷ് കുമാർ ജോസഫ് എം.എൽ.എ യാഗശാല സന്ദർശിച്ചു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് പ്രഭാകരാനന്ദ സരസ്വതി സ്വാമികൾ, ജനറൽ സെക്രട്ടറി ഡോ. വിനീത് ഭട്ട് തന്ത്രികൾ, യാഗം ജനറൽ കൺവീനർ കെ.ആർ. ദിനേശൻ മറ്റു ഭരണസമിതി അംഗങ്ങളും ചേർന്ന് എം.എൽ.എയെ സ്വീകരിച്ചു. ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം മഹായാഗത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം സനീഷ്‌കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗുരുനാഥൻ അശ്വിനിദേവ് തന്ത്രി അദ്ധ്യക്ഷത വഹിച്ചു. അതിരുദ്ര മഹായാഗകാര്യ പരിപാടികളെക്കുറിച്ച് സ്വാമി പ്രഭാകരാനന്ദ സരസ്വതി സംസാരിച്ചു. ഡോ. വിനീത് ഭട്ട് തന്ത്രി മുഖ്യപ്രഭാഷണം നടത്തി. മാതൃസമിതി കൺവീനർ ലൗലി സുധീർ ബേബി, സ്വാഗതസംഘം രക്ഷാധികാരി ദിനേശ് ബാബു, ജനറൽ കൺവീനർ കെ.ആർ. ദിനേശൻ, കൺവീനർ ജോഷി എടത്താടൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |