SignIn
Kerala Kaumudi Online
Saturday, 27 April 2024 6.54 PM IST

മാലിന്യസംസ്‌കരണ കേന്ദ്രങ്ങളെ ചിലർ ഭീകരകേന്ദ്രങ്ങളായി ചിത്രീകരിക്കുന്നു കോഴിക്കോടിനെ സമ്പൂർണ മാലിന്യമുക്തനഗരമായി പ്രഖ്യാപിക്കണം: മന്ത്രി എം.ബി രാജേഷ്

rajesh
കോഴിക്കോട് കോർപ്പറേഷന്റെ വജ്രജൂബിലി ആഘോഷം ടാഗോർ സെന്റിനറി ഹാളിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: വജ്രജൂബിലി വർഷത്തിൽ കോഴിക്കോടിനെ സമ്പൂർണ മാലിന്യ മുക്ത നഗരമായി പ്രഖ്യാപിക്കണമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്. കേവലം ആഘോഷങ്ങളിൽ ഒതുങ്ങിപ്പോകരുതെന്നും ക്രിയാത്മകമായ നടപടികളിലൂടെ ഒരു വർഷം കൊണ്ടുതന്നെ കോഴിക്കോടിനെ മാലിന്യ മുക്തനഗരമാക്കാൻ കഴിയുമെന്നും ജനപ്രതിനിധികൾക്കൊപ്പം എല്ലാവിഭാഗങ്ങളുടേയും സഹകരണമാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കോർപ്പറേഷന്റെ വജ്രജൂബിലി ആഘോഷപരിപാടി ടാഗോർ സെന്റിനറി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളെയും പ്ലാന്റുകളെയും ഭീകരകേന്ദ്രങ്ങളായി ചിലർ ചിത്രീകരിക്കുകയാണ്. ജനങ്ങൾക്കുണ്ടാകുന്ന ആശങ്കകളെ മുതലെടുക്കുന്ന ഒരു സംഘം നാട്ടിൽ വളർന്നുവരുന്നു. അവർ ബോധപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്. അന്ധവിശ്വാസങ്ങൾക്ക് സമാനമായ പ്രചരണമാണ് നടക്കുന്നത്. ജന നിബിഡമായ പ്രദേശങ്ങളിൽ മുൻകാല അനുഭവം വെച്ച് പലർക്കും ദുരനുഭവങ്ങളുണ്ടാവും. പക്ഷെ അതിനെ ദുരുപയോഗം ചെയ്യുകയാണ് ചിലർ. അവർ ഇളക്കിവിടുന്ന പ്രതിഷേധങ്ങൾക്കും പ്രതിരോധങ്ങൾക്കും മുമ്പിൽ വീണുപോയാൽ കേരളത്തിൽ ഒരിടത്തും മാലിന്യ നിർമാർജനം ഫലപ്രദമാകില്ല. ഇത്തരം ആശങ്കകൾ കോർപ്പറേഷൻ അധികൃതർ ജനങ്ങളെ ബോദ്ധ്യപ്പെടുത്തി പരിഹരിക്കണം. തിരുവനന്തപുരത്ത് നഗര മദ്ധ്യത്തിലാണ് മുട്ടത്തറയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ്. സമീപത്തുള്ളത് ഭീമപള്ളി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശം. അവിടെ പ്രവർത്തിക്കുന്ന പ്ലാന്റ് കോഴിക്കോട്ടെ ഭരണ പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം പോയി കാണണം. എന്നിട്ട് വസ്തുതകൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്ന് വന്ന സംഘം അവിടം സന്ദർശിച്ചശേഷം ഒന്നല്ല രണ്ട് പ്ലാന്റ് തങ്ങൾക്ക് വേണമെന്നാണ് പറഞ്ഞത്. അതിലും അത്യാധുനികമായ പ്ലാന്റാണ് കോഴിക്കോട്ടും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലും വരാനിരിക്കുന്നത്. കക്കൂസ് മാലിന്യത്തെ കുടിവെള്ളമാക്കാൻ പോകുന്ന സാങ്കേതിക വിദ്യ. ഇതൊന്നും ഒരു ജനതയ്ക്ക് അനുഭവിക്കരുതെന്ന് പ്രഖ്യാപിക്കുന്നവർ ദുഷ്ടശക്തികളാണ്. അവരുടെ നുണ പ്രചാരണത്തെ പൊളിച്ചുകൊടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാവണമെന്നും മന്ത്രി പറഞ്ഞു.
മേയർ ഡോ,ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ, മുൻ എം.എൽ.എ മാരായ എ.പ്രദീപ് കുമാർ, വി.കെ.സി.മമ്മദ്‌കോയ, മുൻ മേയർമാരായ ടി.പി.ദാസൻ, സി.ജെ.റോബിൻ, എം.എം.പത്മാവതി. ഡപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.