തൃശൂർ: കെ.എസ്.ആർ.ടി.സി ബസിൽ യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ അതേ ബസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകി ജീവനക്കാർ മാതൃകയായി. മാള വടമ സ്വദേശി തോമസിനെയാണ് (70) ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയ്യും ഇടപെടലിലൂടെ രക്ഷിച്ചത്.
പെരുമ്പാവൂർ സ്വദേശിയായ ഡ്രൈവർ മുഹമ്മദ് അനസ്, കണ്ടക്ടർ തെക്കുംകര കരുമത്ര സ്വദേശി തടത്തിൽ വീട്ടിൽ ഗിരീഷ് എന്നിവരാണ് തോമസിനെ ബസിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മെഡിക്കൽ കോളേജിൽ നിന്ന് മാളയിലേക്ക് യാത്രക്കാരുമായി പോകുന്നതിനിടെ അത്താണിയിൽ വച്ചാണ് തോമസിന് നെഞ്ചു വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണത്.
അടുത്തിരുന്ന യാത്രക്കാരൻ ഉടൻ കണ്ടക്ടർ ഗിരീഷിനെ അറിയിച്ചു. ബസിൽ ഉണ്ടായിരുന്ന നഴ്‌സുമാരുടെ സഹായത്തോടെ പ്രഥമ ശ്രുശുഷ നൽകി. അത്താണിയിൽ തിരക്കിനിടെ ബസ് പിറകോട്ട് എടുത്ത് തിരിച്ചു പോകുന്നതിനുള്ള സമയം വൈകുമെന്ന് തിരിച്ചറിഞ്ഞു ഡ്രൈവർ ഉടൻ തന്നെ വെളപായ റോഡിലൂടെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചു ചികിത്സ നൽകി.
മെഡിക്കൽ കോളേജിൽ കിടക്കുന്ന ബന്ധുവിനെ കാണാനെത്തി തിരിച്ചുപോകുന്നതിനിടെയാണ് തോമസിന് നെഞ്ചു വേദന അനുഭവപെട്ടത്. മുഹമ്മദ് അനസും ഗിരിഷും കെ.എസ്.ആർ.ടി.സി മാള ഡെപ്പോയിലെ ജീവനക്കാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |