കൊച്ചി: കൊച്ചിയിലെ ലഹരിയിടപാടുകാരെ തുരത്താനുള്ള നടപടികൾ മുറുക്കി കൊച്ചി സിറ്റി പൊലീസ്. ഓപ്പറേഷൻ ഓയോ റൂം എന്ന പേരിൽ ഓയോ ഹോട്ടലുകളിലും ലോഡ്ജുകളിലും നടത്തിയ മിന്നൽ പരിശോധനയിൽ 12 പേർ ലഹരിമരുന്നുമായി പിടിയിലായി.
ആലുവ തോട്ടുംമുഖം ആലുങ്കൽ വീട്ടിൽ എ.എസ്. ഷബീർ (32), കൂവപ്പടി കൈയ്യൊത്തിയൽ കളത്തിൽ വീട്ടിൽ ജോബെൻ ജോസഫ് (30) എന്നിവർ ഇതിൽ ഉൾപ്പെടുന്നു. മറ്റു പത്തുപേരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കളമശേരി പൊലീസിന്റെ അന്വേഷണത്തിലാണ് ഷബീർ കുടുങ്ങിയത്. 2.26 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് കണ്ടെടുത്തു. 447 ഗ്രാം കഞ്ചാവുമായാണ് ജോബെൻ പനങ്ങാട് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാത്രിയായിരുന്നു പരിശോധന.
നഗരത്തിലെ ഓയോ റൂമുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്പനയും നടക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പല എൻ.ഡി.പി.എസ് കേസുകളിലും ലഹരികൈമാറ്രവും ചെറുപൊതികളാക്കിയിരുന്നതെല്ലാം ഇത്തരം റൂമുകളിൽ വച്ചായിരുന്നു എന്നാണ് പ്രതികളുടെ മൊഴി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമന്റെ നിർദ്ദേശപ്രകാരമായിരുന്നു മിന്നൽ പരിശോധന. സിറ്റി പൊലീസിന് കീഴിലെ എല്ലാ സ്റ്റേഷനുകളിലും ടീമുകളെ നിയോഗിച്ച് 185 ഹോട്ടലുകളിലും ലോഡ്ജുകളിലുമായിരുന്നു റെയ്ഡ്.
അതേസമയം, വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികൾക്കെതിരെയുള്ള പൊലീസിന്റെ ശക്തമായ നടപടികളും ഒരുവശത്ത് പുരോഗമിക്കുകയാണ്. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്.ശശിധരന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ 50 പേരെ അറസ്റ്റ് ചെയ്തു. വിവിധ കേസുകളിൽ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചവരെയാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |