നാദാപുരം (കോഴിക്കോട്): നാദാപുരത്ത് കുട്ടികളിൽ അഞ്ചാം പനി വ്യാപന നിരക്ക് കൂടി. ഇന്നലെ ഒമ്പത് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ പത്ത് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏഴ് വാർഡുകളിലായി പതിനെട്ട് കേസുകളാണ് പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വാർഡ് ഒന്നിൽ ഒന്ന്, വാർഡ് നാലിൽ രണ്ട്, വാർഡ് ആറിൽ ഏഴ്, വാർഡ് ഏഴിൽ മൂന്ന്, വാർഡ് 11 ൽ ഒന്ന്, വാർഡ് 13 ൽ രണ്ട്, വാർഡ് 19 ൽ രണ്ട് എന്നിങ്ങനെയാണ് കേസുകൾ. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുട്ടികളിൽ അഞ്ചാം പനി (മീസിൽസ് ) റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ലാതല ഓഫീസർമാരുടെ സാന്നിദ്ധ്യത്തിൽ നാദാപുരം പഞ്ചായത്തിൽ പ്രത്യേക അടിയന്തര യോഗം ചേർന്നിരുന്നു. അഞ്ചാം പനിക്കെതിരെ വാക്സിൻ എടുക്കാത്ത 340 കുട്ടികളാണ് പഞ്ചായത്തിലുളളത്. ഇവരിലാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. പ്രതിരോധ നടപടിയുടെ ഭാഗമായി വാക്സിനെടുക്കാത്ത മുഴുവൻ കുട്ടികൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പഞ്ചായത്തിലെ നാല് കേന്ദ്രങ്ങളിൽ സജ്ജമാക്കിയ ക്യാമ്പിൽ 65 കുട്ടികൾക്ക് പ്രതിരോധ വാക്സിൻ നൽകിയതായി പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് അറിയിച്ചു. രോഗം കണ്ടെത്തിയ വാർഡുകളിലെ അങ്കണവാടികളിലെയും സ്കൂളുകളിലെയും കുട്ടികളെ നിരീക്ഷിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |