അടിമാലി: വഴിയിൽ കിടന്ന് കിട്ടിയ മദ്യം കഴിച്ച് ഒരാൾ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സുഹൃത്തിനായി ഒരുക്കിയ കെണിയിൽ അമ്മാവൻ മരിച്ചതോടെ ,ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപ്‌സരകുന്ന് പുത്തൻപുരയ്ക്കൽ സുധീഷിനെയാണ് (മുത്ത്- 24) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
കഞ്ചാവ് കച്ചവടത്തിൽ തന്നെ ചതിച്ച സുഹൃത്തിനോടുള്ള വൈരാഗ്യം തീർക്കാൻ മദ്യത്തിൽ പ്രതി വിഷം കലർത്തുകയായിരുന്നു. എന്നാൽ ഇയാളുടെ അമ്മാവൻ അപ്‌സരകുന്ന് പടയാട്ടിൽ കുഞ്ഞുമോനാണ് (40) ഈ മദ്യം കഴിച്ച് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചത്. സുധീഷിന്റെ സുഹൃത്തായ കീരിത്തോട് മാടപ്പറമ്പിൽ മനോജ് (മനു- 28), അടിമാലി പുത്തൻപറമ്പിൽ അനുകുമാർ (38) എന്നിവർ ചികിത്സയിലാണ്. എട്ടിന് രാവിലെയാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. മനോജും സുധീഷും ചേർന്ന് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തിയിരുന്നു. ഇതിനിടെ മനോജ് തന്നെ വഞ്ചിച്ചതായി സുധീഷ് കണ്ടെത്തി. ഈ വിവരം മനോജിനോട് പറഞ്ഞതുമില്ല. ഇയാളെ വക വരുത്താനായി പദ്ധതി തയ്യാറാക്കി. ഇതിനായി നടത്തിയ നാടകത്തിലാണ് അമ്മാവൻ അകപ്പെട്ടത്.
സംഭവം ഇങ്ങനെ: തനിക്ക് വഴിയിൽ കിടന്ന് മദ്യം കിട്ടിയെന്നും മദ്യപിക്കാൻ വരാനും ആവശ്യപ്പെട്ട് വാട്ട്‌സാപ്പിൽ മനോജിന് ചിത്രം സഹിതം സുധീഷ് സന്ദേശമയച്ചു. ഈ സമയം അപ്‌സരകുന്നിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ മനോജുണ്ടായിരുന്നു. ഉടനെ സുധീഷിന്റെ വീട്ടിലെത്തി. മനോജിന് ഗ്ലാസിലാക്കി സുധീഷ് മദ്യം നൽകി. എന്നാൽ കഴിച്ച ഉടനെ രുചി വ്യത്യാസം തോന്നിയ മനോജ് തുപ്പിക്കളഞ്ഞു, പിന്നീട് മദ്യം കഴിച്ചതുമില്ല. ഈ സമയത്താണ് കുഞ്ഞുമോനും അനുകുമാറും വീട്ടിലെത്തുന്നത്. മദ്യം ഇരിക്കുന്നത് കണ്ട കുഞ്ഞുമോൻ വെള്ളം ചേർക്കാതെ കഴിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് അനിൽ മദ്യം വെള്ളം ചേർത്തെങ്കിലും അരുചി തോന്നിയതിനാൽ അധികം കഴിച്ചില്ല. കുഞ്ഞുമോൻ മദ്യം കഴിച്ചതോടെ അബദ്ധം മനസ്സിലാക്കിയ സുധീഷ് ഇയാളെ ഉപ്പ് വെള്ളം കലക്കി കുടിപ്പിക്കാൻ ശ്രമിക്കുകയും, ആശുപത്രിയിലെത്തിക്കാൻ തിടുക്കം കാട്ടി മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു. മനുവിനായി ഒരുക്കിയ കെണിയിൽ ഇരുവരും പെടുകയായിരുന്നു. പിന്നാലെ , കുഞ്ഞുമോൻ ഛർദ്ദിച്ച് അവശ നിലയിലായതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർത്ത് സുധീഷ് മദ്യക്കുപ്പി കത്തിച്ചു. അധികം വൈകാതെ മറ്റ് രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മെഡിക്കൽ കോളേജിലെത്തി പൊലീസ് മദ്യം കഴിച്ചവരുടെ മൊഴി എടുത്തെങ്കിലും സുധീഷിനെ സംശയമില്ലെന്നാണ് ഇവർ മൊഴി നൽകിയത്. തുടർന്ന് സുധീഷിനെ വിട്ടയച്ചു. എന്നാൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു . കുഞ്ഞുമോൻ മരിച്ചതോടെ പൊലീസ് വീണ്ടും സുധീഷിനെ കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ നടന്ന ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യത്തിൽ ഏലത്തിന് തളിക്കുന്ന കീടനാശിനി കലക്കുകയായിരുന്നു. ഇടുക്കി പൊലീസ് മേധാവി വി.യു. കുര്യാക്കോസ്, ഡിവൈ.എസ്.പി കെ. ഷൈജു, അടിമാലി എസ്.എച്ച്.ഒ ക്ലീറ്റസ് കെ. ജോസഫ്, എസ്.ഐ കെ.എം. സന്തോഷ് എന്നിവർ അന്വേഷണത്തിന് നേതൃത്യം നൽകി. പ്രതിയെ ഇന്ന് തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |