പത്തനംതിട്ട: മകരവിളക്ക് ദിവസമായ ഇന്ന് ശബരിമല ദർശനത്തിനെത്തുന്ന ഭക്തരുടെ യാത്ര കൂടുതൽ സുഗമമാക്കാൻ ക്രമീകരണങ്ങളുമായി കെ.എസ്.ആർ.ടി.സി. നിലവിൽ നടന്നുവരുന്ന സർവീസുകൾക്ക് പുറമെ മകരജ്യോതി ദർശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന ഭക്തരുടെ യാത്രാ ക്ലേശമൊഴിവാക്കാൻ അധികമായി ആയിരം ബസുകൾ കൂടി സർവീസ് നടത്തും.
ഇന്നലെ മുതൽ ബസുകൾ എത്തിത്തുടങ്ങി. ഇന്ന് വൈകുന്നേരം മുതലായിരിക്കും അധികമായി ക്രമീകരിക്കുന്ന ബസുകളുടെ സർവീസ് ആരംഭിക്കുക. ഇരുന്നൂറ്റമ്പത് ബസുകൾ പമ്പയിൽ ക്രമീകരിക്കും. ത്രിവേണിയിൽ നിന്നാരംഭിക്കുന്ന ചെയിൻ ഹിൽടോപ്പ് ചുറ്റി നിലയ്ക്കൽ വരെ ഉണ്ടാകും. നാനൂറ് ബസ് ഇതിനായി ഉപയോഗിക്കും.
നിലയ്ക്കലിൽ ആറാമത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ നൂറ് ബസുകൾ ക്രമീകരിക്കും. ചെയിൻ സർവീസിന്റെ ആദ്യ റൗണ്ടിൽ നാനൂറ് ബസുകൾ ഉപയോഗിക്കും. രണ്ടാം റൗണ്ട് മുതൽ ഭക്തരുടെ എണ്ണം കണക്കാക്കിയായിരിക്കും ബസുകളുടെ എണ്ണം ക്രമീകരിക്കുക. ഇതിനൊപ്പം ദീർഘദൂര സർവീസുകളും ആരംഭിക്കും. ചെയിൻ സർവീസിന്റെ രണ്ടാം റൗണ്ടിൽ കുറഞ്ഞത് ഇരുന്നൂറ് ബസുകൾ ഓടിക്കും. നിലയ്ക്കൽ മുതൽ നിറുത്തും. പമ്പയിൽ നിന്ന് ദീർഘ ദൂര സർവീസുകൾക്കായുള്ള ബസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് ഈ ബസുകൾ പമ്പയിലേക്കെത്തിക്കും.
തുലാപ്പിള്ളി, ചെങ്ങന്നൂർ, എരുമേലി, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, പൊൻകുന്നം കൊട്ടാരക്കര തുടങ്ങി മറ്റിടങ്ങളിൽ ക്രമീകരിച്ച് നിർത്തുന്ന ബസുകളും രാത്രിയോടെ ആവശ്യാനുസരണം പമ്പയിലേക്കെത്തിച്ച് സർവീസ് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |