തൃശൂർ: സേഫ് ആൻഡ് സ്‌ട്രോംഗ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണയ്ക്കെതിരെ 36 കേസെടുത്തതായും രണ്ട് കോടിയിലേറെ രൂപ പരാതിക്കാർക്ക് നഷ്ടമായെന്നും സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ. തട്ടിപ്പ് നൂറ് കോടിയുടേതാണെന്ന് പബ്‌ളിക് പ്രോസിക്യൂട്ടർ അഡ്വ.പി.സുനിൽ. പ്രോസിക്യൂട്ടർ ഇന്നലെ രാവിലെ ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞശേഷം ഉച്ചയ്ക്ക് വാർത്താ സമ്മളനത്തിലാണ് കമ്മിഷണറുടെ വിശദീകരണം. തൃശൂർ അഡി.സെഷൻസ് കോടതിയിൽ ഹാജരാക്കിയ റാണയെ 27വരെ റിമാൻഡ് ചെയ്ത് വിയ്യൂർ ജയിലിലേക്ക് മാറ്റി.
വഞ്ചനാകുറ്റത്തിനൊപ്പം ചട്ടവിരുദ്ധ നിക്ഷേപം തടയൽ നിയമവും ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നും നൂറ് കോടിയുടെ തട്ടിപ്പാണ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. ഒരു ലക്ഷം നിക്ഷേപിച്ചാൽ രണ്ടായിരം രൂപ പ്രതിമാസം നൽകാമെന്നും അല്ലെങ്കിൽ അഞ്ച് വർഷം കഴിഞ്ഞാൽ രണ്ടര ലക്ഷം നൽകാമെന്ന് പറഞ്ഞും റാണ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
11 സ്ഥാപനങ്ങൾ, ബിസിനസ് ഇടപാടുകൾ, അതിന്റെ സ്വത്ത് തുടങ്ങി ഇനി ഉണ്ടായേക്കാവുന്ന പരാതികളൊക്കെ കണക്കാക്കിയാകും നൂറ് കോടിയുടെ തട്ടിപ്പ് പ്രോസിക്യൂഷൻ കണക്കാക്കിയിരിക്കുക എന്ന് സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. വിശദമായ പരിശോധനയ്ക്ക് ശേഷമേ തട്ടിപ്പിന്റെ വ്യാപ്തി എത്രയെന്ന് അറിയാനാകൂ. ലഭിച്ച പരാതിയിൽ, കൂടുതൽ തട്ടിച്ച തുക 25 ലക്ഷം രൂപയുടേതാണ്. ഒളിപ്പിച്ചുവച്ച 335 രേഖകൾ കണ്ടെടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി.
റാണയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുന്നതിന് രണ്ടുദിവസത്തിനകം പൊലീസ് കോടതിയിൽ അപേക്ഷ നൽകും. തൃശൂർ ഈസ്റ്റ്,വെസ്റ്റ്,വിയ്യൂർ,കുന്നംകുളം സ്റ്റേഷനുകളിലാണ് കേസുള്ളത്. പീച്ചി സ്വദേശി ഹണി തോമസിന്റെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലാണ് റിമാൻഡ് ചെയ്തത്. തട്ടിപ്പിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. ബിസിനസ് പങ്കാളിയും കണ്ണൂർ സ്വദേശിയുമായ ഷൗക്കത്തുമായുള്ള സാമ്പത്തിക ഇടപാടിന്റെ വിവരങ്ങൾ ലഭിച്ച പശ്ചാത്തലത്തിൽ അയാൾക്ക് നോട്ടീസ് നൽകും.
പിടിച്ചെടുത്തത് ഏഴ് കാറുകൾ
തൃശൂർ,എറണാകുളം,ആലപ്പുഴ,കോട്ടയം,തിരുവനന്തപുരം,പാലക്കാട്,കോഴിക്കോട്,കണ്ണൂർ ജില്ലകളിലായി ഇരുപതോളം റെയ്ഡുകൾ നടത്തി. 17 ലാപ്‌ടോപ്പും 8 ഹാർഡ് ഡിസ്‌കും 35 മൊബൈൽ സിം കാർഡും എറണാകുളത്തെ ഫ്‌ളാറ്റിൽ നിന്നടക്കം കണ്ടെത്തി. ഇവ വിശദമായി പരിശോധിക്കും.എറണാകുളത്തെ ഫ്‌ളാറ്റ് സമുച്ചയത്തിൽ നിന്ന് പൊലീസിനെ വെട്ടിച്ച് റാണ രക്ഷപ്പെട്ട കാറും ഇയാളുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ആഡംബര കാറും ഉൾപ്പെടെ ഏഴ് കാറുകൾ പിടിച്ചെടുത്തു. പരിശോധനയ്ക്ക് ശേഷമേ കള്ളപ്പണ നിക്ഷേപമുണ്ടോ എന്ന് ഉറപ്പിക്കാനാകൂ. കൊച്ചിയിൽ റാണയുമായി ബന്ധമുള്ള ഹോട്ടലിൽ ലഹരി മരുന്ന് പാർട്ടി നടന്നു എന്നതിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കമ്മിഷണർ പറഞ്ഞു.
പൊലീസുകാർക്കെതിരെ അന്വേഷണം
റാണയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഇയാളുമായി ബന്ധപ്പെട്ട പൊലീസുകാരെ സീനിയർ ഓഫീസർമാരും പൊലീസ് വകുപ്പും നിരീക്ഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |