ന്യൂഡൽഹി:കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങൾക്കും പഴയ പെൻഷൻ പദ്ധതി നടപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതി. ഇത് സംബന്ധിച്ച ഉത്തരവ് എട്ടാഴ്ചയ്ക്കകം പുറത്തിറക്കണമെന്ന് ജസ്റ്റിസ് സുരേഷ് കുമാർ കൈത്, ജസ്റ്റിസ് നീന ബൻസൽ കൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. സി.ആർ.പി.എഫ്, ബി.എസ്.എഫ് തുടങ്ങിയ ലക്ഷക്കണക്കിന് സൈനികർക്ക് വിധി പ്രയോജനപ്പെടും. 2004 ജനുവരി ഒന്നിന് ശേഷം അർദ്ധസൈനിക വിഭാഗങ്ങളിൽ ചേരുന്നവർക്ക് പങ്കാളിത്ത പെൻഷൻ ആണ് ലഭിക്കുകയെന്ന കേന്ദ്ര ധനമന്ത്രാലയം 2003 ഡിസംബറിൽ ഇറക്കിയ വിജ്ഞാപനവും ഇതുമായി ബന്ധപ്പെട്ട പെൻഷൻ ആന്റ് പെൻഷനേഴ്സ് വെൽഫെയർ വിഭാഗത്തിന്റെ 2020 ലെ ഓഫീസ് ഉത്തരവും കോടതി റദ്ദാക്കി. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വരുന്ന കര, നാവിക, വ്യോമസേനകളിലെ അംഗങ്ങളെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയാണ് പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കിയത്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ വരുന്ന അർദ്ധസൈനികരെ ന്യൂ പെൻഷൻ സ്കീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ അർദ്ധസൈനികർ നൽകിയ 80 ലേറെ ഹർജികളിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.
അർദ്ധസൈനികരായ ആറ് ലക്ഷത്തോളം പേർക്ക് ആശ്വാസകരമാണ് ഹൈക്കോടതി വിധി. ഹൈക്കോടതിയിൽ പരാതി നൽകിയവർക്ക് മാത്രമല്ല കേന്ദ്ര സായുധ പോലീസ് സേനയിലെ മുഴുവനാളുകൾക്കും പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കണമെന്നും വിധിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |