ന്യൂഡൽഹി: വ്യാഴാഴ്‌ച രാത്രി ഗുഡ്‌ഗാവിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരത് യാദവിന്റെ(75) സംസ്കാരം ഇന്ന് മദ്ധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിലെ ജന്മഗ്രാമത്തിൽ നടക്കും. ഡൽഹി ഛത്തർപൂരിലെ വസതിയിൽ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ നേതാക്കളും പ്രവർത്തകരും അടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അന്തിമോപചാരം അർപ്പിച്ചു. മദ്ധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിലെ ബാബായ് തഹ്‌സിലിലുള്ള ജന്മഗ്രാമമായ ആൻഖ്‌മൗവിൽ അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ നടക്കും.
കുറച്ചുകാലമായി സജീവരാഷ്‌ട്രീയത്തിൽ നിന്ന് വിട്ടു നിന്നിരുന്ന ശരദ് യാദവിനെ ശ്വാസതടസത്തെ തുടർന്നാണ് വ്യാഴാഴ്‌ച ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡൽഹിയിലെ വസതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ റാബ്രി ദേവി തുടങ്ങി പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.
1947 ജൂലായ് ഒന്നിന് മദ്ധ്യപ്രദേശിലെ ഹോഷംഗബാദിലെ ബന്ദായ് ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിലാണ് ശരദ് യാദവ് ജനിച്ചത്. ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദധാരിയായ ശരദ് യാദവ് ജയ്‌പ്രകാശ് നാരായണന്റെ കോൺഗ്രസ് വിരുദ്ധ സോഷ്യലിസ്റ്റ് ചേരിയിലൂടെ ഉയർന്നുവന്ന നേതാവാണ്. ലോക്ദൾ,ജനതാ പാർട്ടി, ജനതാദൾ, ജെ.ഡി.യു പാർട്ടികളിൽ പ്രവർത്തിച്ചു. നിതീഷ് കുമാർ എൻ.ഡി.എയിൽ ചേർന്നതിന് പിന്നാലെ ജെ.ഡി.യു വിട്ട് 2018ൽ രൂപീകരിച്ച ലോക്താന്ത്രിക് ജനതാ ദൾ പാർട്ടി കഴിഞ്ഞ വർഷം ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയിൽ ലയിച്ചിരുന്നു.
മധ്യപ്രദേശിൽ ജനിച്ച് ബീഹാർ രാഷ്‌ട്രീയത്തെ നിയന്ത്രിച്ച ശരദ് യാദവ് കോൺഗ്രസിനും ബി.ജെ.പിക്കും ദേശീയതലത്തിൽ ബദലുണ്ടാക്കുന്നതിൽ മുൻപന്തിയിലായിരുന്നു. ഏഴു തവണ യു.പി, മദ്ധ്യപ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിൽ നിന്ന് ലോക്‌സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1989-90 കാലത്ത് വി.പി.സിംഗ് മന്ത്രിസഭയിൽ ടെക്‌സ്റ്റൈൽ, ഭക്ഷ്യസംസ്‌കരണം, 1999ലെ വാജ്‌പേയി മന്ത്രിസഭയിൽ വ്യോമയാനം, തൊഴിൽ, ഭക്ഷ്യ-ഉപഭോക്‌തൃ വകുപ്പുകളും കൈകാര്യം ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |