SignIn
Kerala Kaumudi Online
Saturday, 27 April 2024 8.11 PM IST

 രഹസ്യരേഖകളുടെ കൈകാര്യം :ട്രംപിനെതിരെ തിരിഞ്ഞ ബൈഡനും വീഴ്ച

biden

 ഡെമോക്രാറ്റുകൾക്ക് തിരിച്ചടി

വാഷിംഗ്ടൺ : യു.എസിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് തലവേദന സൃഷ്ടിച്ച് പ്രസിഡന്റ് ജോ ബൈഡനെതിരെ അന്വേഷണം. ബറാക് ഒബാമ ഭരണകൂടത്തിൽ വൈസ് പ്രസിഡന്റായിരിക്കെയുള്ള ഔദ്യോഗിക രഹസ്യരേഖകൾ കൈകാര്യം ചെയ്തതിൽ ബൈഡൻ വീഴ്ചവരുത്തിയെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം. രഹസ്യ രേഖകൾ കൈകാര്യം ചെയ്തതിൽ വീഴ്ചവരുത്തിയതിന് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡൊണാൾഡ് ട്രംപിനെതിരെ ഫെഡറൽ അന്വേഷണം നടക്കുന്നതിനിടെ ബൈഡന്റെ ഭാഗത്തും ഇതേ വീഴ്ച കണ്ടെത്തിയത് ഡെമോക്രാറ്റുകൾക്ക് തിരിച്ചടിയായി.

2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇരുവരും മത്സരരംഗത്തുണ്ടാവുമെന്ന സൂചന നൽകിയിരിക്കെ രഹസ്യരേഖകൾ കൈകാര്യം ചെയ്തതിലെ വീഴ്ച പ്രതികൂലമായി ബാധിക്കും.

അതിനിടെ, അന്വേഷണത്തെ ബൈഡൻ സ്വാഗതം ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്താൻ സ്പെഷ്യൽ കൗൺസൽ റോബർട്ട് ഹറിനെ യു.എസ് അറ്റോർണി ജനറൽ മെറിക് ഗാർലാൻഡ് ചുമതലപ്പെടുത്തി. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ നിയമിച്ച ഫെഡറൽ പ്രോസിക്യൂട്ടറും ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിലെ മുൻ ഉന്നത ഉദ്യോഗസ്ഥനുമാണ് റോബർട്ട്.

ബൈഡന്റെ ഡെലവെയറിലെ വീട്ടിലും വാഷിംഗ്ടണിലെ അദ്ദേഹത്തിന്റെ മുൻ സ്വകാര്യ ഓഫീസിലും ഇന്റലിജൻസ് രേഖകളടക്കമുള്ള പത്തിലേറെ ഔദ്യോഗിക രഹസ്യ ഫയലുകളാണ് കണ്ടെത്തിയത്.

കണ്ടെത്തൽ സംബന്ധിച്ച് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നു. അതേ സമയം, ബൈഡനെതിരെ യു.എസ് കോൺഗ്രസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധി സഭ സ്പീക്കർ കെവിൻ മക്കാർത്തി രംഗത്തെത്തി. മിഡ് ടേം തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളെ പരാജയപ്പെടുത്തി ജനപ്രതിനിധിസഭ പിടിച്ചെടുത്ത റിപ്പബ്ലിക്കൻമാർ ബൈഡനെതിരെയുള്ള അന്വേഷണം ശക്തമായ ആയുധമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

നവംബറിലാണ് ബൈഡന്റെ മുൻ ഓഫീസിൽ നിന്ന് രഹസ്യരേഖകൾ കണ്ടെത്തിയത്. രണ്ടാമത്തെ ബാച്ച് രഹസ്യരേഖകൾ കണ്ടെത്തിയ വിവരം വൈറ്റ് ഹൈസ് വ്യാഴാഴ്ച സ്ഥിരീകരിച്ചു. ഈ ഫയലുകളുമായി ബന്ധപ്പെട്ട ബൈഡന്റെ വ്യക്തിപരമായ ഇടപെടലിന്റെ സ്വഭാവത്തെ ആശ്രയിച്ചേ സംഭവം ബൈഡനെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്താനാകൂ. അന്വേഷണം പൂർത്തിയാകുന്നതോടെ ഇതിൽ വ്യക്തത വരും.

 ബൈഡന് പ്രതികൂലമാകുമോ ?

കഴിഞ്ഞ വർഷം ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ മാർ - അ- ലാഗോ വസതിയിൽ കണ്ടെത്തിയത് അതീവ രഹസ്യ സ്വഭാവമുള്ളത് ഉൾപ്പെടെ 300ലേറെ ഫെഡറൽ ഫയലുകളാണ്. രേഖകൾ കൈമാറാൻ ട്രംപ് വിസമ്മതിച്ചത് ഫെഡറൽ ഏജന്റുമാരുടെ റെയ്ഡിൽ കലാശിച്ചു.

ഫയലുകൾ അവിടെ ഉണ്ടായിരുന്നെന്ന അറിവ് തനിക്കില്ലായിരുന്നു എന്നാണ് ബൈഡന്റെ പ്രതികരണം.

അതേ സമയം, ഫയലുകൾ ബൈഡൻ മനഃപൂർവം നിയമവിരുദ്ധമായി കൈവശം വച്ചെന്നും അത് മനഃപൂർവം മറച്ചുവച്ചെന്നും കണ്ടെത്തിയാൽ മാത്രമേ അദ്ദേഹത്തിന് നിയമപരമായി പ്രശ്നമുള്ളൂ. 2017ലെ അധികാര കൈമാറ്റ സമയത്ത് ബൈഡന്റെ ഉദ്യോഗസ്ഥർക്കുണ്ടായ പിഴവാകാം ഇപ്പോൾ കണ്ടെത്തിയ ഫയലുകളെന്ന് കരുതുന്നു.

 നവംബർ 2 - വാഷിംഗ്ടണിലെ ബൈഡന്റെ മുൻ ഓഫീസിന്റെ പൂട്ടിയ അലമാരയിൽ ചില രഹസ്യ ഫയലുകൾ അദ്ദേഹത്തിന്റെ അഭിഭാഷകർ കണ്ടെത്തി. സംഭവം നാഷണൽ ആർക്കൈവ്സിനെ അറിയിച്ചു. യുക്രെയിൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വിവരങ്ങൾ ഫയലുകളിലുണ്ടെന്ന് വിവരം. സ്ഥിരീകരിച്ചിട്ടില്ല
 നവംബർ 3 - ഫയലുകൾ നാഷണൽ ആർക്കൈവ്സ് വീണ്ടെടുത്തു
 നവംബർ 4 -ഫയലുകൾ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന് മുന്നിലേക്ക്
 നവംബർ 14 -ഫയലുകളുടെ പ്രാഥമിക വിലയിരുത്തലിന് അറ്റോണി ജനറലിന്റെ നിർദ്ദേശം
 ഡിംസബർ 20 - ബൈഡന്റെ ഡെലവെയറിലെ വസതിയുടെ ഗാരേജിലെ സ്റ്റോറേജ് സംവിധാനത്തിൽ രഹസ്യ ഫയലുകൾ കണ്ടെത്തിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ അറ്റോണി ജനറൽ നിയോഗിച്ച ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഒറ്റ പേജുള്ള മറ്റൊരു ഫയൽ തൊട്ടടുത്ത മുറിയിലും കണ്ടെത്തി
 ജനുവരി 12 - കണ്ടെത്തലുകൾ പരസ്യമായി അംഗീകരിച്ച് വൈറ്റ് ഹൗസ്. അന്വേഷണത്തിന് അറ്റോണി ജനറൽ സ്പെഷ്യൽ കൗൺസലിനെ നിയമിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.