തിരുവനന്തപുരം: ഐ.ടി.ഐകളിലും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനപ്രവർത്തനങ്ങളുടെ മറവിൽ ആയുധ നിർമ്മാണം നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. എ.ഡി.ജി.പി ടി.കെ.വിനോദ് കുമാർ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് കഴിഞ്ഞയാഴ്ച ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന് ലാബ് പ്രവർത്തനങ്ങളുടെ മറവിൽ ആയുധനിർമ്മാണമോ മറ്റോ നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്ക് നിർദ്ദേശം നൽകി.
ധനുവച്ചപുരം ഐ.ടി.ഐയിൽ ലാബ് പഠനത്തിന്റെ മറവിൽ ആയുധനിർമ്മാണം നടന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. വാളുകളും മറ്റ് ആയുധങ്ങളുമാണ് നിർമ്മിച്ചത്. ആർക്കുവേണ്ടിയാണ് ആയുധങ്ങൾ നിർമ്മിച്ചതെന്നടക്കം ഇന്റലിജൻസ് അന്വേഷിക്കുന്നുണ്ട്. അദ്ധ്യാപകരുടെ മേൽനോട്ടമില്ലാതെ ഐടിഐകളിൽ കുട്ടികൾ ആയുധം നിർമ്മിക്കാനായി ലാബുകൾ ദുരുപയോഗിക്കുകയാണെന്നാണ് ഇന്റലിജൻസ് കണ്ടെത്തിയത്. അതേസമയം, എവിടെയാണ് ആയുധനിർമ്മാണം നടന്നതെന്നറിയില്ലെന്നും സർക്കാർ നിർദ്ദേശപ്രകാരമാണ് എല്ലായിടത്തും ജാഗ്രതാനിർദ്ദേശം നൽകിയതെന്നും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |