SignIn
Kerala Kaumudi Online
Friday, 19 April 2024 10.46 AM IST

ബ്രിട്ടീഷ് ചാരനെന്ന് ആരോപണം: മുൻ ഉപപ്രതിരോധമന്ത്രിയെ തൂക്കിലേറ്റി ഇറാൻ

iran

ടെഹ്റാൻ : ബ്രിട്ടീഷ് ചാരനെന്ന് ആരോപിച്ച് ഇറാനിൽ മുൻ ഉപപ്രതിരോധമന്ത്രി അലിറേസ അക്ബാരിയെ തൂക്കിലേറ്റി. ബ്രിട്ടീഷ് - ഇറാനിയൻ പൗരനായ അലിറേസ ബ്രിട്ടന്റെ ചാരസംഘടനയായ എം.ഐ 6ന് വേണ്ടി ചാര പ്രവർത്തനം നടത്തിയെന്നാണ് ആരോപണം. അലിറേസയെ തൂക്കിലേറ്റിയെന്ന് ഇന്നലെ ഇറാൻ വാർത്താ ഏജൻസിയാണ് അറിയിച്ചത്. എന്നാൽ എന്ന്, എവിടെവച്ച് എന്ന് വ്യക്തമാക്കിയിട്ടില്ല. അലിറേസയെ അവസാനമായി കാണാൻ ജയിലിലെത്തണമെന്ന് കഴിഞ്ഞ ബുധനാഴ്ച അദ്ദേഹത്തിന്റെ കുടുംബത്തിന് അറിയിപ്പ് ലഭിച്ചിരുന്നു. 2019 മുതൽ ജയിലിൽ കഴിഞ്ഞ ഇദ്ദേഹത്തിന് കഴിഞ്ഞാഴ്ചയാണ് വധശിക്ഷ വിധിച്ചത്.

അതേ സമയം, ആരോപണങ്ങൾ അലിറേസ നിഷേധിച്ചിരുന്നു. ഇറാൻ ഭരണകൂടം ഇദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ച് കുറ്റസമ്മതം നടത്തിയെന്നാണ് ആരോപണം. അലിറേസയ്ക്ക് ജയിലിൽ വച്ച് മാനസിക വിഭ്രാന്തിയുണ്ടാക്കുന്ന മരുന്നുകൾ നൽകിയെന്നും പറയപ്പെടുന്നു. ഇറാനിലെ സുപ്രധാന സൈനിക, സുരക്ഷാ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് അലിറേസ.

ഇറാനിലെ മുതിർന്ന ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സീൻ ഫക്രിസാദേ 2020ൽ കൊല്ലപ്പെട്ടതിന് പിന്നിലും അലിറേസയ്ക്ക് പങ്കുണ്ടെന്ന് ഇറാൻ ആരോപിച്ചിരുന്നു. ഫക്രിസാദേ ഉൾപ്പെടെയുള്ള ഇറാനിയൻ ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങൾ അലിറേസ ബ്രിട്ടീഷ് ഏജന്റുമാർക്ക് നൽകിയെന്നാണ് ഇറാന്റെ ആരോപണം.

 വ്യാപക പ്രതിഷേധം

അലിറേസയുടെ വധശിക്ഷയെ ബ്രിട്ടൻ ശക്തമായി അപലപിച്ചു. ഒരു പ്രാകൃത ഭരണകൂടം നടപ്പിലാക്കിയ ക്രൂരവും ഭീരുത്വം നിറഞ്ഞതുമായ പ്രവൃത്തിയാണിതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചു. സ്വന്തം ജനങ്ങളുടെ മനുഷ്യാവകാശങ്ങളെ പോലും ഇറാൻ ഭരണാധികാരികൾ ബഹുമാനിക്കുന്നില്ലെന്ന് സുനക് പറഞ്ഞു.

മരണത്തിന് മുന്നേ അലിറേസ ക്രൂരതകൾക്കിരയായെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ യു.കെയോട് ആവശ്യപ്പെട്ടു. ഇറാൻ അന്താരാഷ്ട്ര നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്നെന്ന് കാട്ടി ഫ്രാൻസ് രാജ്യത്തെ ഉന്നത ഇറാനിയൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.

വിഷയത്തിൽ ബ്രിട്ടൻ അനാവശ്യ ഇടപെടലുകൾ നടത്തുന്നെന്ന് കാട്ടി രാജ്യത്തെ ബ്രിട്ടീഷ് അംബാസഡറെ ഇറാനും വിളിച്ചുവരുത്തി. അലിറേസയെ തൂക്കിലേറ്റരുതെന്ന് യു.എസും ഇറാനോട് ആവശ്യപ്പെട്ടിരുന്നു. അലിറേസയ്ക്ക് മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് യു.എസ് പ്രതികരിച്ചു.

ബ്രിട്ടീഷ് പൗരൻ കൂടിയായ അലിറേസയ്ക്കായി ബ്രിട്ടൺ കോൺസുലാർ ഇടപെടലിന് അഭ്യർത്ഥിച്ചെങ്കിലും ഇറാൻ നിരസിച്ചിരുന്നു. 2008 - 2008 കാലയളവിലാണ് അലിറേസ ഉപപ്രതിരോധ മന്ത്രിയായിരുന്നത്. ഇതിന് ശേഷമാണ് ഇദ്ദേഹം ബ്രിട്ടണിലേക്ക് പോയതും പൗരത്വം ലഭിച്ചതും.

 3,500 മണിക്കൂർ ചോദ്യം ചെയ്യൽ

ഇറാൻ അധികൃതർ തന്നോട് ചെയ്ത ക്രൂരതകൾ അലിറേസ വെളിപ്പെടുത്തുന്നതിന്റെ ഓഡിയോ സന്ദേശം കഴിഞ്ഞാഴ്ച ഒരു അന്താരാഷ്ട്ര മാദ്ധ്യമം പുറത്തുവിട്ടിരുന്നു. 2019ൽ യു.കെയിലായിരുന്ന തന്നെ ഒരു മുതിർന്ന നയതന്ത്രജ്ഞൻ ഇറാനിലേക്ക് വിളിച്ചുവരുത്തിയെന്ന് അലിറേസയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നു. ലോകരാജ്യങ്ങളുമായി ആണവ സംബന്ധമായ ചർച്ചകളിൽ ഏർപ്പെട്ടിരുന്നയാളാണ് അദ്ദേഹം.

രാജ്യത്തെത്തിയതിന് പിന്നാലെ ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ അലി ഷംഖാനിയിൽ നിന്ന് അതീവ രഹസ്യ സ്വഭാവമുള്ള ഇന്റലിജൻസ് വിവരങ്ങൾ കരസ്ഥമാക്കിയെന്ന് ആരോപിക്കപ്പെട്ട അലിറേസയെ ഇന്റലിജൻസ് ഏജന്റുമാരുടെ നേതൃത്വത്തിൽ 3,500 മണിക്കൂറിലേറെ ചോദ്യം ചെയ്തു.

ഇതിനിടെ ക്രൂരമായി ഉപദ്രവിച്ചു. മാനസികമായും പരമാവധി ചൂഷണം ചെയ്തു. തോക്കിൻ മുനയിൽ നിറുത്തി കുറ്റമേറ്റ് പറയാൻ നിർബന്ധിതനാക്കി. തന്നെ തൂക്കിലേറ്റി യു.കെയോട് പ്രതികാരം തീർക്കുകയാണ് ഇറാനെന്നും അലിറേസ സന്ദേശത്തിൽ പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.