രണ്ട് സ്ഥാപനങ്ങളും സീൽ ചെയ്ത് പൊലീസ്
കണ്ണൂർ : കോടികളുടെ നിക്ഷേപം സ്വീകരിച്ച് ഇടപാടുകാരെ പറ്റിച്ച താവക്കരയിലെ കണ്ണൂർ അർബൻനിധി, സഹോദരസ്ഥാപനമായ എനി ടൈം മണി എന്നീ സ്ഥാപനങ്ങൾ കണ്ണൂർ ടൗൺ പോലീസ് പൂട്ടി സീൽ ചെയ്തു. കഴിഞ്ഞ ദിവസം കമ്പ്യൂട്ടറുകളും ഇടപാടുകാരെ സംബന്ധിക്കുന്ന രേഖകളും ഫയലുകളും കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് സീൽ ചെയ്തത്. കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ തീരുമാനമായതായും സൂചനയുണ്ട്.
ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനാണ് കേസ് കൈമാറുക.ജില്ലയിൽ 410 പരാതികളാണ് ഇതുവരെ വന്നത്. കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അര്‍ബന്‍ നിധിയിലും അനുബന്ധ സ്ഥാപനമായ എനി ടൈം മണിയിലും രണ്ട് തവണയാണ് റെയ്ഡ് നടത്തിയത്. രണ്ട് ഡയറക്ടർമാരും ഒരു അസിസ്റ്റന്റ് മാനേജരും ഉൾപ്പെടെ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. ആകെ 9 പ്രതികളാണ് ഉള്ളത്. ഡയറക്ടർമാരിൽ ഒരാൾ ആയ ആന്റണി മുൻകൂർ ജാമ്യത്തിന് അപേക്ഷ കൊടുത്തിട്ടുണ്ട്.
അടക്ക കയറ്റുമതി, കള്ളപ്പണ ഇടപാട്
അർബൻ നിധി ഡയറക്ടറും മൂന്നാം പ്രതിയുമായ മലപ്പുറം ചങ്ങരംകുളത്തെ മേലോട് ഷൗക്കത്തലിക്ക് പാകിസ്താൻ ബന്ധം. പാകിസ്താനിലേക്ക് അടയ്ക്ക കയറ്റുമതി ചെയ്യുന്നതിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ഇയാൾക്കെതിരേ സി.ബി.ഐ. അന്വേഷണം നടത്തിയിരുന്നു. കേരളത്തിൽനിന്ന് ഗുജറാത്തിലെത്തിക്കുന്ന അടയ്ക്ക പാകിസ്താനിലേക്ക് കയറ്റി അയക്കുന്നതാണ് ഈയാളുടെ ബിസിനസ്. മറ്റ് രണ്ട് രാജ്യങ്ങളിലേക്കും അടക്ക അയക്കുന്നുണ്ടെന്നും കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നുമായിരുന്നു ഷൗക്കത്തലിയുടെ മൊഴി.
പണം നഷ്ടമായവർ സംഘടിക്കുന്നു
അർബൻ നിധിയിൽ നിക്ഷേപിച്ച് പണം നഷ്ടമായവർ ഒന്നിച്ച് മുന്നോട്ട് പോകാൻ തീരുമാനം. വാട്സാപ് വഴി പ്രചരണം നടത്തി കഴിഞ്ഞ ദിവസം യോഗശാല ഹാളിൽ നിക്ഷേപകർ ഒത്തുകൂടിയിരുന്നു. കമ്പനിയിൽ ജോലി ചെയ്തവരുൾപ്പെടെ യോഗത്തിന് എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |