ആൻഡി മുറെ,ഒൻസ് ജബേയുർ,കരോളിൻ ഗാർഷ്യ,പ്ലിസ്കോവ ഓസ്ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിൽ
മെൽബൺ : പരിക്കിന്റെ ഇടവേളകഴിഞ്ഞ് കോർട്ടിലേക്കുള്ള മടങ്ങിവരവിലെ മിന്നുന്ന വിജയം നേടി ബ്രിട്ടീഷ് താരം ആൻഡി മുറേ. ഇന്നലെ ഓസ്ട്രേലിയൻ ഓപ്പൺ ആദ്യ റൗണ്ടിൽ അഞ്ചുമണിക്കൂറോളമെടുത്ത് അഞ്ചുസെറ്റ് പൊരുതി ഇറ്റാലിയൻ യുവതാരം മാറ്റിയോ ബരേറ്റിനെയെയാണ് മുറേ തോൽപ്പിച്ചത്. സ്കോർ : 6-3,6-3,4-6,6-7,7-6.
ആദ്യ രണ്ട് സെറ്റുകളും നേടിയ 35കാരനായ മുറേയ്ക്ക് അടുത്തരണ്ട് സെറ്റുകളിലും കനത്തവെല്ലുവിളിയാണ് 26വയസുകാരനായ ബരേറ്റിനി ഉയർത്തിയത്. ടൈബ്രേക്കറിലൂടെ 14-ാം റാങ്കുകാരനായ ഇറ്റാലിയൻ താരം നാലാം സെറ്റ് സ്വന്തമാക്കിയതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു. അഞ്ചാം സെറ്റിൽ ടൈബ്രേക്കറിലൂടെയാണ് മുറെ വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ ആറുവർഷത്തിനിടെ റാങ്കിംഗിൽ ആദ്യ 20 സ്ഥാനത്തിനുള്ളിൽ നിൽക്കുന്ന ഒരു താരത്തിനെതിരെ മുറെ നേടുന്ന ആദ്യ വിജയമായിരുന്നു ഇത്. തന്റെ പ്രതാപകാലത്ത് ആദ്യ നാലുറാങ്കുകൾക്കുളളിൽ സജീവമായിരുന്ന മുറെ ഇപ്പോൾ 49-ാം റാങ്കിലാണ്.
വനിതാ വിഭാഗത്തിൽ രണ്ടാം റാങ്കുകാരിയായ ഒൻസ് ജബേയുർ ആദ്യ റൗണ്ടിൽ സ്ളൊവേനിയയുടെ തമാര സിദാൻസെക്കിനെ തോൽപ്പിച്ചു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 7-6,4-6,6-1 എന്ന സ്കോറിനായിരുന്നു ടുണീഷ്യൻ താരത്തിന്റെ വിജയം. നാലാം റാങ്കുകാരിയായ കരോളിൻ ഗാർഷ്യ ആദ്യ റൗണ്ടിൽ 6-3,6-0 എന്ന സകോറിന് കനേഡിയൻ ക്വാളിഫയറായ കാതറിൻ സെബോവിനെ തോൽപ്പിച്ചു. അഞ്ചാറാങ്കുകാരി അര്യാന സബലേങ്ക 6-4,6-1ന് ചെക്ക് റിബബ്ളിക്കിന്റെ തെരേസ മാർട്ടിൻകോവയെ തോൽപ്പിച്ച് രണ്ടാം റൗണ്ടിലെത്തി.6-1,6-3 ന് ചൈനീസ് താരം ഷിയു വാംഗിനെ തോൽപ്പിച്ച് കരോളിൻ പ്ളിസ്കോവയും രണ്ടാം റൗണ്ടിലേക്ക് കടന്നു.
അതേസമയം മുൻ സ്പാനിഷ് മുൻനിരതാരം ഗാർബീൻ മുഗുരുസ ആദ്യറൗണ്ടിൽ പുറത്തായി.ബെൽജിയത്തിന്റെ എല്ലിസ് മെർട്ടെൻസ് മൂന്ന് സെറ്റ് പോരാട്ടത്തിൽ 3-6,7-6,6-1 എന്ന സ്കോറിനാണ് മുഗുരുസയെ മറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |