SignIn
Kerala Kaumudi Online
Saturday, 27 April 2024 2.57 AM IST

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്: വിചാരണ നീട്ടി; പ്രതികളുടെ അഭിഭാഷകർക്ക് സുരക്ഷയൊരുക്കണം

k

കൊച്ചി: ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ വധിച്ച കേസിൽ പ്രതികൾക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകർക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും വിചാരണ വേളയിൽ കോടതി പരിസരത്ത് പൊലീസിനെ വിന്യസിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ തങ്ങൾക്കുവേണ്ടി ഹാജരാകാൻ അഭിഭാഷകരെ കണ്ടെത്താൻ സമയം വേണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിച്ച സിംഗിൾബെഞ്ച് ജനുവരി 16നു തുടങ്ങാനിരുന്ന വിചാരണ ഒരു മാസം കൂടി നീട്ടി. നിസാം, അജ്‌മൽ തുടങ്ങി 15 പ്രതികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. സിയാദ് റഹ്മാന്റെ നിർദ്ദേശം.

2021 ഡിസംബർ 19നാണ് രഞ്ജിത്ത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്. ആലപ്പുഴ ബാറിലെ അഭിഭാഷകനായ രഞ്ജിത്ത് ശ്രീനിവാസനെ വധിച്ച കേസിൽ വിചാരണയുമായി സഹകരിക്കില്ലെന്ന് ആലപ്പുഴ ബാറിലെ അഭിഭാഷകർ തീരുമാനിച്ചതിനാൽ പ്രതികളുടെ അപേക്ഷയിൽ ഹൈക്കോടതി വിചാരണ മാവേലിക്കര അഡി. സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. മാവേലിക്കര കോടതിയിലെ അഭിഭാഷകരും സഹകരിക്കാത്തതിനാൽ വിചാരണ കോട്ടയം സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ചില അഭിഭാഷകർ ഹാജരാകാമെന്ന് സമ്മതിച്ചെങ്കിലും സുരക്ഷയിലുള്ള ആശങ്ക പങ്കുവച്ചെന്നും വാദിച്ചു.

പ്രോസിക്യൂഷനും രഞ്ജിത്ത് ശ്രീനിവാസന്റെ അമ്മയും എതിർത്തതിനാൽ കോടതി മാറ്റമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. രാഷ്ട്രീയ, മത വൈരാഗ്യത്തെത്തുടർന്നുള്ള സംഭവമാണിതെന്നതിനാൽ പ്രതികൾക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം തള്ളിക്കളയാനാവില്ലെന്നും വ്യക്തമാക്കി. തുടർന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി മുഖേന സുരക്ഷ ഉറപ്പാക്കാൻ ഉത്തരവിട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.