ബാലരാമപുരം: വെങ്ങാനൂർ പഞ്ചായത്തിൽ മംഗലത്തുകോണം വാർഡിൽ കാട്ടുനടക്ഷേത്രം പടിഞ്ഞാറേഭാഗം ഹോമിയോ ആശുപത്രി- വിനായക റോഡ് തകർന്നിട്ട് കാലങ്ങളേറെ പിന്നിട്ടു. ഈ സാഹചര്യത്തിലും അധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ 5 വർഷത്തിലേറെയായി പ്രസ്തുത റോഡ് തകർന്നിട്ട്. കുണ്ടും കുഴിയും കൂടാതെ റോഡിനിരുവശവും കാടുപിടിച്ച് ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചിരിക്കുകയാണ്. പ്രദേശത്തെ ഹോമിയോ ആശുപത്രിയിലേക്ക് പോകുന്ന 250 മീറ്ററോളം ദൈർഘ്യമുള്ള റോഡിൽ ടാർ പൂർണമായും ഒലിച്ചുപോയിരിക്കുകയാണ്. ഇതിലൂടെ ഇരുചക്രവാഹനത്തിന് പോലും യാത്ര സാദ്ധ്യമല്ല. പഞ്ചായത്ത് അധികൃതർ റോഡിനെ പാടെ അവഗണിച്ചതോടെ നാട്ടുകാർ 12000 രൂപയോളം സമാഹരിച്ച് റോഡിലെ കുഴികൾ അടച്ചിരുന്നു. ഭീമൻ കുഴികൾ രൂപപ്പെട്ട ഇടങ്ങളിൽ കോൺക്രീറ്റ് ഇട്ടാണ് നാട്ടുകാർ വഴി സഞ്ചാരയോഗ്യമാക്കിയത്. വീടുകളിൽ അസുഖബാധിതരായി കഴിയുന്ന പ്രായാധിക്യമുള്ളവർ ഉൾപ്പെടെയുള്ളവരെ അത്യാവശ്യഘട്ടങ്ങളിൽ ആശുപത്രിയിൽ എത്തിക്കുന്നതിനും തകർന്ന വീഥി വില്ലനാകുകയാണ്. റോഡിലെ കുഴികളടയ്ക്കാൻ പഞ്ചായത്ത് എൽ.എസ്.ജി.ഡി വിഭാഗം താത്കാലിക സംവിധാനം ഒരുക്കാത്തതിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്.
അധികൃതരുടെ അനാസ്ഥ
മുഖ്യമന്ത്രിയുടെ തദ്ദേശ പുനഃരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രാദേശിക റോഡുകൾ നവീകരിക്കുന്നുണ്ട്. എന്നാൽ സർക്കാർ ഫണ്ടുകൾ വിനിയോഗിക്കാൻ ഇവിടെ പഞ്ചായത്ത് അധികൃതർ പ്രോജക്ടുകൾ മുന്നോട്ട് വയ്ക്കുന്നതിൽ കാലതാമസം നേരിടാറുണ്ടെന്ന് ആക്ഷേപമുണ്ട്. പഞ്ചായത്ത് വികസന സെമിനാറുകളിൽ പഴയ പ്രോജക്ടിന്റെ തനിപ്പകർപ്പ് തന്നെയാണ് വരും വർഷങ്ങളിലും അവതരിപ്പിക്കുന്നത്. വാർഡ് തലത്തിൽ റോഡ്, കുടിവെള്ള പദ്ധതി, വൈദ്യുതി, ആരോഗ്യം എന്നീ മേഖലയിൽ പ്രോജക്ട് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പോലും ജനപ്രതിനിധികൾ തയ്യാറാവാത്തതും പ്രതിഷേധം ഉയർത്തുന്നുണ്ട്. കൂടാതെ രാഷ്ട്രീയ എതിർപ്പുകളും വാർഡിലെ വികസന പദ്ധതികൾക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.
ഫണ്ട് അനുവദിക്കാം: എം.എൽ.എ
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ഗതാഗതം വെല്ലുവിളിയായി മാറിയ ഹോമിയോ ആശുപത്രി- വിനായക റോഡ് എം. വിൻസെന്റ് എം.എൽ.എ സന്ദർശിച്ചു. മണ്ഡലത്തിലെ റോഡ് പുനരുദ്ധാരണ പ്രോജക്ടിൽ ഉൾപ്പെടുത്തി റോഡിന്റെ നവീകരണം സാദ്ധ്യമാക്കാമെന്ന് എം.എൽ.എ ഉറപ്പുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |