ഭരതന്നൂർ: വൃദ്ധമാതാവിനെ സംരക്ഷിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ സഹോദരിയെ വെട്ടിപ്പരിക്കേല്പിച്ച് സഹോദരൻ. ഭരതന്നൂർ ഈട്ടിമുക്ക് കണ്ണമ്പാറയിൽ ഷീലാ ഭവനിൽ ഷീലയെയാണ് (49) സഹോദരൻ സത്യൻ (58) വെട്ടുകത്തി കൊണ്ട് വെട്ടിയത്. ആക്രമണത്തിൽ പരിക്കേറ്റ ഷീലയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. ഷീലയുടെ വീടിന് സമീപത്തുള്ള പുരയിടത്തിലേക്ക് സത്യൻ ജോലിക്കായി പോകുമ്പോൾ ഷീല പിറകെ വന്ന് വഴക്കിട്ടു. പ്രകോപിതനായ സത്യൻ കൈയിലുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് ഷീലയെ വെട്ടുകയായിരുന്നു. ആക്രമണം തടയുന്നതിനിടെ ഷീലയുടെ കൈയ്‌ക്ക് പരിക്കേറ്റു. 86 വയസുള്ള മാതാവ് കുഞ്ഞിയെ സംരക്ഷിക്കുന്നതിനെച്ചൊല്ലിയായിരുന്നു തർക്കം. സത്യനും ഷീലയും ഉൾപ്പെടെ അഞ്ചുമക്കളാണ് കുഞ്ഞിക്കുള്ളത്.
വസ്‌തു ഭാഗംവച്ചതിനെച്ചൊല്ലി ഇരുവരും തമ്മിൽ നേരത്തേ വഴക്കുണ്ടായിരുന്നു. ഭാര്യയ്ക്ക് സുഖമില്ലാതായതോടെയാണ് മൂന്നുമാസം മുമ്പ് സത്യൻ ഒപ്പമുണ്ടായിരുന്ന കുഞ്ഞിയെ ഷീലയുടെ വീട്ടിലാക്കിയത്. ഭർത്താവ് ഉപേക്ഷിച്ചുപോയ ഷീല കൂലിപ്പണിക്ക് പോയാണ് കുടുംബം നോക്കിയിരുന്നത്. സഹോദരങ്ങളുടെ വീടുകൾ തമ്മിൽ ഒരുകിലോമീറ്റർ ദൂരമേയുള്ളൂവെങ്കിലും ഇരുവരും സ്നേഹത്തിലല്ല കഴിഞ്ഞിരുന്നത്. സത്യനെ പാങ്ങോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |