വെഞ്ഞാറമൂട്: പിരപ്പൻകോട്ട് ലഹരി വില്പനയെക്കുറിച്ച് വിവരം നൽകിയ പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദ്ദനമേറ്റ കേസിൽ ഇതുവരെ പ്രതിയെ പിടികൂടാത്തതിൽ ബന്ധുക്കൾ ഉന്നതാധികാരികൾക്ക് പരാതി നൽകി. എക്സൈസ് വകുപ്പ് സ്കൂളിൽ നടത്തിയ ബോധവത്കരണ പരിപാടിയെ തുടർന്നാണ് വിദ്യാർത്ഥിനി വീടിനടത്തുള്ള ലഹരി വില്പനയെക്കുറിച്ച് പൊലീസിന് വിവരം നൽകിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തുകയും പെൺകുട്ടിയുടെ അയൽവാസിയും തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരനുമായ മുരുകനെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തുകയോ കേസെടുക്കുകയോ ചെയ്തില്ലെന്നാണ് ആരോപണം. കൂടാതെ പൊലീസിൽ നിന്നാണ് പെൺകുട്ടിയുടെ പേരുവിവരം ചോർന്നതെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ മാസമാണ് പെൺകുട്ടി പൊലീസിനെ വിവരമറിയിച്ചത്. സ്റ്റേഷനിൽ നിന്ന് വന്ന മുരുകൻ പെൺകുട്ടിയെ വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് തുടർന്നതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. ഈ പരാതി നിലനിൽക്കെയാണ് മുരുകൻ ഇക്കഴിഞ്ഞ 7ന് രാത്രി വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെയും അമ്മയെയും മർദ്ദിച്ചത്. ആശുപത്രിയിൽ ചികിത്സ തേടിയശേഷം വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് ഇവരുടെ ആരോപണം. എന്നാൽ ലഹരി വില്പനയല്ല പ്രശ്നങ്ങൾക്ക് പിന്നിലെന്നും മുരുകനും പരാതിക്കാരും അയൽവാസികളാണെന്നും ഇവർ തമ്മിൽ തർക്കങ്ങൾ പതിവാണെന്നും പൊലീസ് പറയുന്നു. കൂടാതെ വീഴ്ച ഉണ്ടായിട്ടില്ലെന്നും പരാതി ലഭിച്ച അന്നുതന്നെ കേസെടുത്തെന്നും ഒളിവിൽപ്പോയ പ്രതിയെ ഉടൻ പിടികൂടുമെന്നും വെഞ്ഞാറമൂട് സി.ഐ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |