തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെയാണ് പ്രസവാവധി. വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി കുസാറ്റിൽ നടപ്പാക്കി.
സമാനമായ ഭേദഗതി എല്ലാ വാഴ്സിറ്റികളിലും നടപ്പാക്കാൻ നിർദ്ദേശിച്ചു. വിദ്യാർത്ഥിനികൾക്ക് ആശ്വാസമാകുമെന്നതിനാലാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ കണക്കിലെടുത്താണ് ഇളവു നൽകിയത്.
ഇത് ആവശ്യമുള്ളവർ മാത്രം ഉപയോഗിച്ചാൽ മതിയാവും. എസ്.എഫ്.ഐ നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയന്റെ ആവശ്യപ്രകാരമാണ് കുസാറ്റിൽ ആർത്തവാവധി നൽകാൻ തീരുമാനിച്ചതെന്ന് മന്ത്രി ബിന്ദു നേരത്തേ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.
ആദ്യം ബിഹാറിൽ
1992മുതൽ ബിഹാറിൽ വനിതാ ജീവനക്കാർക്ക് ആർത്തവാവധി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവായിരുന്നു ചരിത്രപരമായ തീരുമാനമെടുത്തത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇപ്പോഴും ആർത്തവാവധി നൽകിയിട്ടില്ല. 2017ൽ അരുണാചൽ പ്രദേശ് എം.പിയായിരുന്ന നിനോംഗ് എറിംഗ് പാർലമെന്റിൽ അവതരിപ്പിച്ച 'മെനുസ്ട്രേഷൻ ബെനിഫിറ്റ് ബിൽ" പ്രായോഗികമല്ലെന്ന് പറഞ്ഞ് തള്ളിയിരുന്നു. എന്നാൽ രാജ്യത്ത് ഒൻപത് സ്വകാര്യ കമ്പനികൾ ആർത്തവ അവധി നൽകുന്നുണ്ട്.
ലോകത്ത് ആദ്യമായി ആർത്തവ അവധി അനുവദിച്ച രാജ്യം സ്പെയിനാണ്.
ഇടതുപക്ഷ സർക്കാരിന്റെ ലിംഗനീതിക്കായുള്ള ഇടപെടലുകളുടെ ഭാഗമായാണ് എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ചത്.
- മുഖ്യമന്ത്രി പിണറായി വിജയൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |