വെല്ലിംഗ്ടൺ : ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വനിതാ നേതാക്കളിൽ ഒരാളായ ന്യൂസിലൻഡ് പ്രധാനമന്ത്രി ജെസീന്ത ആർഡേൻ പദവി ഒഴിയുന്നു. ഫെബ്രുവരി 7നകം പ്രധാനമന്ത്രി പദവും ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും 42കാരിയായ ജെസീന്ത രാജിവയ്ക്കും.
ജനപ്രിയ പ്രധാനമന്ത്രിയായ ജെസീന്തയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനം ഞെട്ടലോടെയാണ് ന്യൂസിലൻഡ് ജനത കേട്ടത്. രാജിയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. അടുത്തിടെ ജെസീന്തയുടെ ജനപ്രീതി ഇടിഞ്ഞതായി റിപ്പോർട്ടുണ്ടായിരുന്നു.
ഇനി കുടുംബത്തോടൊപ്പം കഴിയണം. ഒരു തവണ കൂടി പ്രധാനമന്ത്രിയെന്ന നിലയിൽ പ്രതിബദ്ധത നിറവേറ്റാനുള്ള ഊർജമില്ല - ജെസീന്ത വ്യക്തമാക്കി. രാജ്യത്തെ സേവിക്കാൻ ലഭിച്ച അവസരം അഭിമാനത്തോടെ ഓർമ്മിച്ച ജെസീന്ത വികാരാധീനയായി.
രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ജെസീന്തയ്ക്ക് ന്യൂസിലൻഡിന് അകത്തും പുറത്തും നിന്നും നന്ദിയും ആദരവും ഉയരുന്നുണ്ട്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുടങ്ങിയ നിരവധി പ്രമുഖർ ജെസീന്തയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.
' ഞാൻ മനുഷ്യനാണ്... രാഷ്ട്രീയക്കാർ മനുഷ്യരാണ്... കഴിയുന്നത്ര ഞങ്ങൾ എല്ലാം നൽകുന്നു. എനിക്കിപ്പോൾ സമയമായി. " എന്നാണ് രാജി പ്രഖ്യാപിക്കവെ ജെസീന്ത പറഞ്ഞത്. ഒക്ടോബർ 14ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. അതു വരെ പാർലമെന്റ് അംഗമായി തുടരും.
പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താൻ ജനുവരി 22ന് ലേബർ പാർട്ടി തിരഞ്ഞെടുപ്പ് നടത്തും. 2017ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ ജെസീന്തയാണ് അന്ന് മുതൽ പാർട്ടിയെ നയിക്കുന്നത്. 2017ൽ കൂട്ടുകക്ഷി സർക്കാരിൽ പ്രധാനമന്ത്രിയായ ജെസീന്ത 2020ലെ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് ഊജ്ജ്വല വിജയം സമ്മാനിച്ചു.
വെറും 37ാം വയസിൽ പ്രധാനമന്ത്രിയായി, ഒരു സ്ത്രീക്ക് അസാദ്ധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച ജെസീന്ത വെല്ലുവിളികളിലും പതറാതെ ന്യൂസിലൻഡിനെ നയിച്ചു.
2019ൽ സന്ന മരീൻ 34ാം വയസിൽ ഫിൻലൻഡ് പ്രധാനമന്ത്രിയാകുന്നത് വരെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രിയെന്ന റെക്കാഡ് ജെസീന്തയുടെ പേരിലായിരുന്നു. ലേബർ പാർട്ടിയെ നയിച്ച ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാവും ജെസീന്തയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |