ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള ശീതയുദ്ധം ശമനമില്ലാതെ തുടരുന്നു. കോൺഗ്രസ് സർക്കാർ അധികാരമേറ്റപ്പോൾ തുടങ്ങിയ തമ്മിലടി ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. സച്ചിനെ കൊറോണ വൈറസിനോടുപമിച്ച് വാക്പോര് പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഗെഹ്‌ലോട്ട് ഇപ്പോൾ. മഹാമാരിക്ക് ശേഷം വലിയൊരു വൈറസ് കോൺഗ്രസിൽ പ്രവേശിച്ചുവെന്ന് ഗെഹ്‌ലോട്ട് പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ഇക്കഴിഞ്ഞ ബുധനാഴ്ച എംപ്ലോയീസ് യൂണിയൻ പ്രതിനിധികളുമായി ഗെഹ്‍ലോട്ട് നടത്തിയ പ്രീ-ബജറ്റ് കൂടിക്കാഴ്ചയുടെ വീഡിയോയാണ് പ്രചരിക്കുന്നത്. സച്ചിന്റെ പേരെടുത്തുപറയാതെയാണ് പരാമർശം. 'ഞാൻ മീറ്റിംഗ് ആരംഭിച്ചു...നേരത്തെ കൊറോണ വന്നു..ഒരു വലിയ കൊറോണ ഞങ്ങളുടെ പാർട്ടിയിലും പ്രവേശിച്ചു'- എന്നായിരുന്നു ഗെഹ്‍ലോട്ട് പറഞ്ഞത്.
राजस्थान में अलग ही खेल चल रहा है!
पहले कोरोना आ गया फिर एक बड़ा कोरोना और आ गया हमारी पार्टी के अंदर.... - अशोक गहलोत (CM राजस्थान)
(यह बड़ा कोरोना कांग्रेस पार्टी में कौन ??) pic.twitter.com/Kkzl3ODNmH
— Sachin (@Sachin54620442) January 19, 2023
സംസ്ഥാന സർക്കാരിനെതിരെ സച്ചിൻ നടത്തുന്ന വിമർശനങ്ങൾക്കുള്ള മറുപടിയാണ് വൈറസ് പ്രയോഗം എന്നാണ് വിലയിരുത്തുന്നത്. ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാനസർക്കാരിനെ കടന്നാക്രമിക്കുന്ന നിലപാടാണ് സച്ചിൻ സ്വീകരിച്ചത്. സംസ്ഥാനത്തെ ഭരണം തനിക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
"ഞാൻ അഞ്ച് വർഷം കഠിനാധ്വാനം ചെയ്തു, നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും പത്ത് മാസങ്ങൾ ബാക്കിയുണ്ട്. എല്ലാവർക്കും അർഹമായ ബഹുമാനം നൽകിയാൽ നമുക്ക് 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാം'- എന്നായിരുന്നു സച്ചിൻ പറഞ്ഞത്. നേരത്തേ സംസ്ഥാനത്തെ കോൺഗ്രസ് ഭരണത്തെ തകർക്കാൻ ബി ജെ പിയുമായി സച്ചിൻ നീക്കുപോക്കുകൾ ഉണ്ടാക്കിയിരുന്നു എന്ന ആരോപണവും ഗെഹ്‌ലോട്ട് ഉയർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |