ന്യൂഡൽഹി: വിമാനത്തിനുള്ളിൽ മദ്യലഹരിയിൽ യാത്രക്കാരിയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ( ഡി ജി സി എ). സംഭവസമയം വിമാനത്തിന്റെ ഇൻ- ചാർജ് ആയിരുന്ന പൈലറ്റിന്റെ ലൈസൻസ് മൂന്നുമാസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. കൂടാതെ എയർ ഇന്ത്യയുടെ ഡയറക്ടർ ഇൻ- ഫ്ളൈറ്റ് സർവീസിന് മൂന്ന് ലക്ഷം രൂപയും പിഴ ചുമത്തി.
കഴിഞ്ഞ നവംബർ 26ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേയ്ക്ക് പോവുകയായിരുന്ന എയർ ഇന്ത്യ എ ഐ-102 വിമാനത്തിലെ ബിസിനസ് ക്ളാസിലായിരുന്നു സംഭവം. അതിക്രമം എയർ ഇന്ത്യാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. സംഭവം റിപ്പോർട്ട് ചെയ്യുന്നതിൽ താമസം നേരിട്ടുവെന്നത് അംഗീകരിക്കുന്നു. ഇത്തരം സംഭവങ്ങൾ പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് പിഴ ചുമത്തിയതിന് പിന്നാലെ എയർ ഇന്ത്യ പ്രതികരിച്ചു.
സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ അറസ്റ്റിലായ ശങ്കർ മിശ്രയ്ക്ക് എയർ ഇന്ത്യ നാലുമാസത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് കമ്പനിയ്ക്ക് മേൽ ഡി ജി സി എയുടെ നടപടി.
നവംബറിൽ നടന്ന സംഭവം ജനുവരി നാലിനാണ് ഡി ജി സി എയുടെ ശ്രദ്ധയിൽപ്പെടുന്നത്. വിമാനത്തിലുണ്ടായ ദുരനുഭവം വ്യക്തമാക്കി നവംബർ 27ന് പരാതിക്കാരി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് എഴുതിയ കത്ത് ദേശീയമാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. പിന്നാലെ ജനുവരി നാലിനാണ് എയർ ഇന്ത്യ സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെടുന്നത്. ഇരുകൂട്ടരും പ്രശ്നം പരിഹരിച്ചു എന്ന് ചിന്തിച്ചാണ് പരാതിപ്പെടാതിരുന്നതെന്നായിരുന്നു എയർ ഇന്ത്യയുടെ വിശദീകരണം. സംഭവം നടന്ന് ആറ് ആഴ്ചകൾക്ക് ശേഷമായിരുന്നു ശങ്കർ മിശ്ര അറസ്റ്റിലായത്. എന്നാൽ ഇയാൾ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. യാത്രക്കാരി സ്വയം മൂത്രമൊഴിക്കുകയായിരുന്നെന്നാണ് ഇയാൾ പറഞ്ഞത്. എന്നാലിത് യാത്രക്കാരി തള്ളിയിരുന്നു.
ജനുവരി ആറിന് ഡി ജി സി എ എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എയർ ഇന്ത്യ ഇന്നാണ് ഇതിന് മറുപടി നൽകിയത്. ഇതിന് പിന്നാലെയാണ് ഡി ജി സി എ എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തുകയും പൈലറ്റിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |