തിരുവനന്തപുരം: ഷാഫി പറമ്പിൽ നയിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ കാലാവധി മാർച്ചിൽ തീരുന്നതിനാൽ പുതിയ അദ്ധ്യക്ഷനെ സംബന്ധിച്ച ചർച്ച കോൺഗ്രസിൽ സജീവമായി.
മേയ് വരെ നിലവിലെ കമ്മിറ്റി തുടരട്ടെയെന്നാണ് നേതാക്കൾക്കിടയിലെ ധാരണ. തർക്കങ്ങളും പൊട്ടിത്തെറികളും ഒഴിവാക്കാൻ പാർലമെന്റ് തിരഞ്ഞെടുപ്പ് വരെ
ഷാഫി തുടരട്ടെയെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ടെങ്കിലും, സംസ്ഥാന കമ്മിറ്റിയിലെ പ്രബല വിഭാഗത്തിന് ഇതിനോട് എതിർപ്പാണ്. എ ഗ്രൂപ്പിന് അവകാശപ്പെട്ട അദ്ധ്യക്ഷ സ്ഥാനത്ത്, ചാനൽ ചർച്ചകളിലൂടെ പാർട്ടി മുഖമായി മാറിയ രാഹുൽ മാങ്കൂട്ടത്തിലിനെ
ഇരുത്തി പടിയിറങ്ങാനാണ് ഷാഫിക്ക് ആഗ്രഹം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പിന്തുണയും രാഹുലിനുണ്ട്. രാഹുലിന് അടിത്തട്ടിൽ പ്രവർത്തന പരിചയമില്ലെന്നും, ഫേസ്ബുക്കിലും ചാനലിലും മാത്രമാണ് രാഷ്‌ട്രീയമെന്നുമാണ് ആക്ഷേപം.
യൂത്ത് കോൺഗ്രസ് ദേശീയ കോ -ഓർഡിനേറ്റർ ജെ.എസ്.അഖിലിന്റെ പേരാണ് എ ഗ്രൂപ്പ് മുന്നോട്ട് വയ്‌ക്കുന്നത്. സംഘടനാ പ്രവർത്തനത്തിലെ സീനിയോരിറ്റിയും കെ.എം.അഭിജിത്ത് പ്രസിഡന്റായ സമയത്ത് കെ.എസ്.യു പ്രസിഡന്റ് സ്ഥാനം അവസാന നിമിഷം നഷ്‌ടപ്പെട്ടതുമൊക്കെ ചൂണ്ടിക്കാട്ടിയാണിത്. കേരള സർവകലാശാല സെനറ്റിലും സിൻഡിക്കേറ്റിലും ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തിയ അഖിൽ പലതവണ തഴയപ്പെട്ടെന്ന വികാരം പാർട്ടിയിലുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുളളിയിലിന് വേണ്ടിയാണ് കെ.സി.വേണുഗോപാൽ നിലയുറപ്പിച്ചിരിക്കുന്നത്. വി.ഡി.സതീശന്റെ നോമിനിയായ അലോഷ്യസ് സേവ്യർ കെ.എസ്.യു പ്രസിഡന്റായതിനാൽ യൂത്ത് കോൺഗ്രസിൽ താൻ നിർദ്ദേശിക്കുന്നയാൾ പ്രസിഡന്റാകണമെന്ന ആഗ്രഹം വേണുഗോപാലിനുണ്ട്. ഒറ്റപ്പേരിലെത്താൻ നേത്യത്വത്തിന് കഴിഞ്ഞില്ലെങ്കിൽ സമവായാടിസ്ഥാനത്തിൽ കെ.എം.അഭിജിത്തിനെ അദ്ധ്യക്ഷനാക്കാനും സാദ്ധ്യതയുണ്ട്. സംഘടനാ തിരഞ്ഞെടുപ്പിലൂടെ ഭാരവാഹികൾ വരട്ടെയെന്ന നിലപാടിലാണ് യൂത്ത് കോൺഗ്രസ്
കേന്ദ്ര നേതൃത്വം.
തരൂർ പാർട്ടിക്കതീതനാകുന്നു;
പറഞ്ഞത് പാർട്ടി നിലപാടെന്ന് കെ. സുധാകരൻ
പ്രത്യേക ലേഖകൻ
കണ്ണൂർ: തരൂർ പാർട്ടിക്ക് അതീതനായാണ് പ്രവർത്തിക്കുന്നുവെന്ന തന്റെ അഭിപ്രായം പാർട്ടിയുടെ പൊതു നിലപാടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശശി തരൂർ പാർട്ടിക്ക് അതീതനായാണ് പ്രവർത്തിക്കുന്നുവെന്ന സുധാകരന്റെ അഭിപ്രായം വിവാദത്തിന് കാരണമായിരുന്നു.
പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമല്ലെന്നും പാർട്ടിയുടെ പൊതുനിലപാടാണ് താൻ പങ്കുവെച്ചതെന്നുമായിരുന്നു ഇന്നലെ അദ്ദേഹത്തിന്റെ പ്രതികരണം. ആ അഭിമുഖത്തിൽ ഒരു വിവാദവുമില്ല. മാദ്ധ്യമ പ്രവർത്തകനോടുള്ള സ്വകാര്യ സംഭാഷണത്തിലാണ് താൻ ആ അഭിപ്രായം പറഞ്ഞത്. എന്നാൽ, എല്ലാ മര്യാദകളും ലംഘിച്ച് മാദ്ധ്യമങ്ങൾ ആ വാർത്ത നൽകുകയായിരുന്നു. തരൂറുമായി ഒരു പ്രശ്നവുമില്ല. എല്ലാ കാര്യങ്ങളും തരൂറുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുസ്ലീംലീഗ് മണ്ഡലം കമ്മിറ്റി കണ്ണൂരിൽ നടത്തിയ ഇ. അഹമ്മദ് അനുസ്മരണത്തിൽ പങ്കെടുക്കാനെത്തിയ തരൂരിന് വൻ സ്വീകരണം ലഭിച്ചിരുന്നു.
പൊലീസിലെ ഉന്നതർക്കെതിരെയും
നടപടി വേണം: കെ. സുധാകരൻ
തിരുവനന്തപുരം: ഗുണ്ടകളുമായി ബന്ധമുള്ള പൊലീസിലെ പരൽ മീനുകളെ മാത്രമല്ല ക്രിമിനലുകളെ സംരക്ഷിക്കുന്ന പൊലീസിലെ ഉന്നതരായ കൊമ്പൻ സ്രാവുകൾക്കെതിരെയും നടപടി വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.
ജനമൈത്രിക്ക് പകരം ഗുണ്ടാസൗഹൃദ സ്റ്റേഷനുകൾ എന്ന ബോർഡാണ് പൊലീസ് സ്റ്റേഷനുകളിൽ സ്ഥാപിക്കേണ്ടത്. ക്രമസമാധാന സംവിധാനം സമൂലം ശുദ്ധീകരിക്കണം. ഗുണ്ടകൾ പൊലീസ് തണലിൽ വിലസുമ്പോൾ കേരളത്തിലേത് മികച്ച പൊലീസിംഗാണെന്ന് മുഖ്യമന്ത്രിക്കെങ്ങനെ അവകാശപ്പെടാനാകും?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |