ന്യൂഡൽഹി: തൊഴിൽ മേളയുടെ ഭാഗമായി 71,000 നിയമന ഉത്തരവുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്തു. പുതിയ നിയമനം ലഭിച്ചവരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുകയും ചെയ്തു. നിയമനങ്ങൾ ലഭിച്ചവർ പുതിയ യാത്രയുടെ തുടക്കത്തിലാണെന്നും
പൗരനാണ് എപ്പോഴും ശരിയെന്ന നിലയിൽ സേവന മനോഭാവത്തോടെ ജോലി ചെയ്യണമെന്നും മോദി പറഞ്ഞു. 2023ലെ വിലയേറിയ ആദ്യ സമ്മാനമാണ് ഈ തൊഴിൽ മേള. തൊഴിൽ ലഭിച്ചവരിൽ മാത്രമല്ല കോടിക്കണക്കിന് കുടുംബങ്ങളിലും ഈ നിയമനങ്ങൾ പ്രതീക്ഷയുടെ പുതിയ കിരണങ്ങൾ പകരും. എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും പതിവായി തൊഴിൽ മേളകൾ സംഘടിപ്പിക്കുകയാണ്. അതുകൊണ്ട് വരുംദിനങ്ങളിൽ ലക്ഷക്കണക്കിനാളുകൾക്ക് നിയമനങ്ങൾ ലഭിക്കും. അസം സർക്കാർ വ്യാഴാഴ്ചയാണ് മേള സംഘടിപ്പിച്ചു. മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഉടനെ തൊഴിൽ മേളകൾ സംഘടിപ്പിക്കും. പതിവായി നടക്കുന്ന മേളകൾ സർക്കാരിന്റെ അടയാളമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാര്യക്ഷമവും സമയബന്ധിതമായതുമായ നിയമന പ്രക്രിയയാണ് കേന്ദ്രസർക്കാരിന് കീഴിലുള്ളത്. സുതാര്യമായ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും യുവാക്കൾക്കിടയിൽ സർക്കാരിനെ കുറിച്ച് വിശ്വാസം വർദ്ധിപ്പിക്കുന്നു. അതിനിടെ,
71,000 നിയമന ഉത്തരവുകൾ തുച്ഛമാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. എട്ട് വർഷത്തിനുള്ളിൽ വാഗ്ദാനം ചെയ്ത 16 കോടി തൊഴിലവസരങ്ങൾ എവിടെയാണ്? കേന്ദ്രസർക്കാർ വകുപ്പുകളിലെ 30 ലക്ഷം തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |