കീവ്: യുക്രെയിനെതിരെ റഷ്യയുടെ അധിനിവേശം തുടരുന്നതിനിടെ യുക്രെയിനിന്റെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിന് ടാങ്കുകൾ ഉൾപ്പെടെ ആധുനിക ആയുധങ്ങളും യുദ്ധോപകരണങ്ങളും അടിയന്തരമായി എത്തിക്കുന്നതിൽ തീരുമാനമായില്ല. അമേരിക്കയുടെ നേതൃത്വത്തിലുള്ള 50 യുക്രെയിൻ സഖ്യ രാജ്യങ്ങൾ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ദശലക്ഷക്കണക്കിന് വിലയുള്ള യുദ്ധസാമഗ്രികൾ റഷ്യയ്ക്കെതിരെ പ്രയോഗിക്കുന്നതിനായി നൽകാൻ തീരുമാനമായെങ്കിലും അവ ലഭ്യമാക്കുന്ന കാര്യത്തിലാണ് തീരുമാനം വൈകുന്നത്. ജർമ്മനിയിലെ റാംസ്റ്റീൻ എയർബേസിൽ നടന്ന യോഗത്തിൽ ലെപ്പേർഡ്-2 ടാങ്കുകൾ ജർമ്മനി ലഭ്യമാക്കണോ അതോ മറ്റ് രാജ്യങ്ങളെ ടാങ്കുകൾ ലഭ്യമാക്കാൻ അനുവദിക്കണോ എന്നതിലാണ് മുഖ്യമായും തീരുമാനമാകാതെ വന്നത്. യോഗത്തിന് ശേഷം യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഒാസ്റ്റിൻ പറഞ്ഞത് യുക്രെയിനിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് പരിഗണിക്കേണ്ടതെന്നാണ്. ലെപ്പേർഡ് ടാങ്കുകൾ ഇല്ലെങ്കിൽ പോലും യുക്രെയിനിന് ഇപ്പോൾ പൊരുതാനുള്ള ശേഷിയുണ്ട്. ഒരു നിശ്ചിത മേഖലയെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയിലല്ല യുക്രെയിനെന്നും അദ്ദേഹം പറഞ്ഞു.
ലെപ്പേർഡ് ടാങ്കുകൾ നൽകുന്ന കാര്യത്തിൽ എന്തു തീരുമാനമാണ് ഉണ്ടാകുകയെന്ന് തന്റെ ഗവൺമെന്റിന് പറയാനാകില്ലെന്ന് ജർമ്മൻ പ്രതിരോധ മന്ത്റി ബോറിസ് പിസ്തോറിയോസ് പറഞ്ഞു. പോളണ്ടും ഫിൻലൻഡും ടാങ്കുകൾ യുക്രെയിനിലേക്ക് അയക്കാൻ തയ്യാറാണെന്ന സൂചന നൽകിയിട്ടുണ്ട്. അതിന് ജർമ്മനി അനുമതി നൽകേണ്ടതുണ്ടെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
അതേസമയം, യുക്രെയിൻ പ്രതിരോധ മന്ത്റി ഒലേസ്കീ റെസ്നികോവ് പറഞ്ഞത്, ടാങ്കുകളുടെ കാര്യത്തിൽ തുറന്ന ചർച്ച തുടരേണ്ടതുണ്ടെന്നാണ്. യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ നിലപാട് പാശ്ചാത്യ രാജ്യങ്ങൾ തങ്ങൾക്ക് ശക്തമായ ശേഷിയുള്ള ആധുനിക ടാങ്കുകൾ ലഭ്യമാക്കണമെന്നാണ്. ആധുനിക ടാങ്കുകൾ ലഭ്യമാക്കാനുള്ള ശ്രമം തങ്ങൾക്ക് തുടരേണ്ടതുണ്ട്. മറ്റ് മാർഗ്ഗങ്ങിളില്ലെന്നത് ഒാരോ ദിവസവും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. അതിനാൽ ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടായേ പറ്റൂ. എന്നിരിക്കിലും ആയുധങ്ങൾ നൽകുന്ന കാര്യത്തിൽ സഖ്യരാജ്യങ്ങൾ നൽകിയ വാഗ്ദാനത്തിന് സെലൻസ്കി നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |