അഗർത്തല : ത്രിപുരയിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇതുവരെ ഇരുചേരിയിൽ പരസ്പരം ഏറ്റുമുട്ടിയ കോൺഗ്രസും സി പി എമ്മും ഒന്നിച്ചു. പൊതു ശത്രുവായ ബി ജെ പിയെ ഭരണത്തിൽ നിന്നും പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് സി പി എം - കോൺഗ്രസ് പാർട്ടികൾ ഒന്നിച്ച് മത്സരിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച റാലിയിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്. 'ഭരണഘടനയെ സംരക്ഷിക്കുക', 'ത്രിപുരയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക' എന്നീ ആവശ്യങ്ങളുയർത്തിയായിരുന്നു റാലി സംഘടിപ്പിച്ചത്.
മുൻ മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാർ, മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സമിർ രഞ്ജൻ ബർമൻ, സിപിഎം സംസ്ഥാന സെക്രട്ടറി ജതേന്ദ്ര ചൗധരി തുടങ്ങിയ ഇരുപാർട്ടികളിലേയും മുതിർന്ന നേതാക്കൾ അണി നിരന്ന റാലിയിൽ പാർട്ടി പതാകകൾ ഉപയോഗിച്ചിരുന്നില്ല. ഭരണഘടന സംരക്ഷിക്കാനും ത്രിപുരയിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനും ആഗ്രഹിക്കുന്ന ജനങ്ങളാണ് റാലിയിൽ പങ്കെടുക്കുന്നതെന്നും, അവർ ദേശീയ പതാകയാവും ഏന്തുകയെന്നും ഇരുപാർട്ടിയിലേയും മുതിർന്ന നേതാക്കൾ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
ത്രിപുരയിൽ സി പി എമ്മും കോൺഗ്രസും തിരഞ്ഞെടുപ്പിൽ ഒന്നിക്കാൻ തീരുമാനിച്ചെങ്കിലും ഇരു പാർട്ടികളും തമ്മിലുള്ള സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമൊന്നും പുറത്തുവന്നിട്ടില്ല. ഇതിനായി മുതിർന്ന നേതാക്കൾ കഴിഞ്ഞ വ്യാഴാഴ്ച ആദ്യ യോഗം ചേർന്നെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഇരു പാർട്ടികളുടെയും ഭാരവാഹികൾ പറഞ്ഞു. 60 അംഗ ത്രിപുര നിയമസഭയിലേക്ക് ഫെബ്രുവരി 16നാണ് തിരഞ്ഞെടുപ്പ് നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |