ന്യൂഡൽഹി: അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനാണെന്ന വ്യാജേന ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ച് ബില്ലടയ്ക്കാതെ മുങ്ങിയയാൾ പിടിയിൽ. നാല് മാസത്തോളം ഡൽഹിയിലെ ലീല പാലസിൽ താമസിച്ച് ബില്ല് തുകയായ 23 ലക്ഷം രൂപ നൽകാതെ കടന്നുകളഞ്ഞ കർണാടകയിലെ ദക്ഷിണ കന്നട ജില്ലാ സ്വദേശിയായ മഹമ്മദ് ഷരീഫ് (41) ആണ് അറസ്റ്റിലായത്. ജനുവരി 19ന് ദക്ഷിണ കന്നടയിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ഷരീഫ് ലീല പാലസിലെ 427ാം നമ്പർ മുറിയിൽ ചെക്ക് ഇൻ ചെയ്തത്. നവംബർ ഇരുപതിന് ഇയാൾ ഹോട്ടലിൽ നിന്ന് മുങ്ങുകയും ചെയ്തു. മുറിയിലുണ്ടായിരുന്ന വെള്ളിപ്പാത്രങ്ങളടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങളുമായാണ് പ്രതി കടന്നുകളഞ്ഞതെന്ന് ഹോട്ടൽ അധികൃതർ പരാതിയിൽ പറഞ്ഞിരുന്നു.
അബുദാബി രാജകുടുംബത്തിലെ ഷെയ്ഖ് ഫലാഹ് ബിൻ സായിദ് അൽ നഹ്യാനുമായി വ്യക്തിപരമായി അടുപ്പമുണ്ടെന്നും ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലെത്തിയതെന്നുമായിരുന്നു ഇയാൾ ഹോട്ടൽ ജീവനക്കാരോട് പറഞ്ഞിരുന്നത്. തന്റെ കഥ വിശ്വസിപ്പിക്കാനായി ബിസിനസ് കാർഡും യുഎഇ റസിഡന്റ് കാർഡും മറ്റ് രേഖകളും ഇയാൾ കാണിച്ചിരുന്നു. ഈ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
മുറിയുടെ വാടകയടക്കം നാല് മാസത്തെ താമസത്തിനായി 35 ലക്ഷം രൂപയായിരുന്നു ബില്ല്. ഇതിൽ 11.5 ലക്ഷം രൂപ പ്രതി നൽകിയിരുന്നു. ഇയാൾ 20 ലക്ഷത്തിന്റെ ചെക്ക് ഹോട്ടലിൽ നൽകിയതും ആവശ്യത്തിന് പണമില്ലാത്തതിനാൽ മടങ്ങിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |