മാന്നാർ: പരുമല ആർട്ടിസാൻസ് മെയിന്റനൻസ് ആൻഡ് ട്രഡീഷണൽ ട്രേഡിംഗിൽ നിർമ്മിച്ച, 1500 ലിറ്റർ പാൽപായസം തയ്യാറാക്കാൻ കഴിയുന്ന ഭീമൻ വാർപ്പ് പരുമലയിൽ നിന്നു ഇന്ന് ഗുരുവായൂരിലെത്തും. ശബരിമല, ഏറ്റുമാനൂർ, പാറമേൽക്കാവ്, മലയാലപ്പുഴ തുടങ്ങി കേരളത്തിലെ പ്രസിദ്ധങ്ങളായ നിരവധി ക്ഷേത്രങ്ങളിലെ സ്വർണക്കൊടിമരങ്ങളുടെ മുഖ്യശില്പി മാന്നാർ പരുമല പന്തപ്ലാതെക്കേതിൽ കാട്ടുംപുറത്ത് അനന്തൻ ആചാരിയുടെയും (67) മകൻ അനു അനന്തന്റെയും മേൽനോട്ടത്തിൽ നിർമ്മിച്ച ഭീമൻ വാർപ്പിനു രണ്ടേകാൽ ടൺ ഭാരമുണ്ട്.
ജഗന്നാഥൻ, രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാല്പതോളം തൊഴിലാളികൾ നാലുമാസത്തോളം അശ്രാന്ത പരിശ്രമം നടത്തിയാണ് 88 ഇഞ്ച് വ്യാസവും 24 ഇഞ്ച് ആഴവും ഉള്ള നാലുകാതൻ വാർപ്പ് നിർമ്മിച്ചത്. ബഹ്റനിലെ പോപ്പുലർ ഓട്ടോ സ്പെയർ പാർട്സ്, ദുബായിലെ ഗോൾഡൻ പോപ്പുലർ ഓട്ടോ സ്പെയർ പാർട്സ് എന്നീ കമ്പനികളുടെ ഉടമയും തൃശൂർ ചേറ്റുവ സ്വദേശിയുമായ എൻ.ബി. പ്രശാന്താണ് ഗുരുവായൂരപ്പന് വഴിപാടായി, പൂർണമായും ശുദ്ധമായ വെങ്കല പഴയോടിൽ നിർമ്മിച്ച വാർപ്പ് വഴിപാടായി നൽകുന്നത്. ബുധനാഴ്ച രാവിലെ ഗുരുവായൂർ അമ്പല നടയിൽ വാർപ്പ് സമർപ്പിക്കും.
ആയിരം ലിറ്റർ പാൽപായസം തയ്യാറാക്കാൻ കഴിയുന്ന രണ്ടുടൺ ഭാരമുള്ള വലിയ വാർപ്പ് അനന്തൻ ആചാരിയുടെയും അനു അനന്തന്റെയും നേതൃത്വത്തിൽ നിർമ്മിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ ഗുരുവായൂർ നടയിൽ സമർപ്പിച്ചിരുന്നു. തൃക്കാർത്തിക നാളിൽ ചക്കുളത്ത് ഭഗവതിക്ക് ചാർത്തിയ അരക്കിലോയോളം തൂക്കമുള്ള തങ്കക്കിരീടവും ചുനക്കര മഹാദേവന് സമർപ്പിച്ച തിരുവാഭരണവും പാറമേക്കാവിലെ കോമരത്തിന് സമർപ്പിച്ച പള്ളിവാളും നിർമ്മിച്ച് നൽകിയിട്ടുള്ള ആർട്ടിസാൻസ് മെയിന്റനൻസ് ആൻഡ് ട്രഡീഷണൽ ട്രേഡിംഗിന്റെ കീഴിൽ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് സമർപ്പിക്കാനുള്ള തുലാഭാരത്തട്ടിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |