ന്യൂഡൽഹി:മെഡിക്കൽ ബോർഡിന്റെ അനുമതി ഇല്ലാതെ വിവാഹിതയായ സ്ത്രീയുടെ 33 ആഴ്ച്ചത്തെ ഗർഭം അവസാനിപ്പിക്കാൻ ബോംബെ ഹൈക്കോടതി അനുമതി നൽകി. ഗർഭസ്ഥ ശിശുവിൽ അസാധാരണമായ സാഹചര്യം കണ്ടെത്തിയാൽ ഗർഭാവസ്ഥയുടെ ദൈർഘ്യം കണക്കിലെടുക്കാതെ ഗർഭച്ഛിദ്രം നടത്താനുള്ള തീരുമാനം ഗർഭം ധരിച്ച സ്ത്രീയുടെത് മാത്രമായിരിക്കുമെന്ന് ജസ്റ്റിസ് ഗൗതം പട്ടേൽ, ജസ്റ്റിസ് എസ്.ജി ഡിഗെ എന്നിവരടങ്ങിയ ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഗർഭസ്ഥ ശിശു മൈക്രോസെഫാലി, ലിസ്സെൻസഫാലി(ചെറിയ തലയും മസ്തിഷ്ക്കവും) എന്ന ഗുരുതരമായ സ്ഥിതിയിലാണെന്നും അതിനാൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് വിവാഹിതയായ സ്ത്രീക്ക് വേണ്ടി അഭിഭാഷക അദിതി സക്സേന സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. താൻ എളിയ പശ്ചാത്തലത്തിൽ ജനിച്ചയാളാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ ജനിക്കുന്ന കുട്ടിയുടെ ചികിത്സക്കായുള്ള സാമ്പത്തിക ചെലവ് താങ്ങാൻ ആവില്ലെന്നും ഹർജിക്കാരി വാദിച്ചു. കോടതിയുടെ നിർദേശാനുസരണം പുനെ സസൂൺ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വൈകല്യം പരിഹരിക്കാൻ സർക്കാർ ആശുപത്രികളിൽ സൗജന്യ നടപടി സ്വീകരിക്കാമെന്നും എന്നാൽ 33 ആഴ്ച്ച പിന്നിട്ടതിനാൽ ഗർഭച്ഛിദ്രത്തിന് ശുപാർശ നൽകാനാവില്ലെന്നും ബോർഡ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. 1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് സെക്ഷൻ (3) പ്രകാരം ഗർഭസ്ഥ ശിശുവിന്റെ ദൈർഘ്യം ഗർഭച്ഛിദ്രത്തിന് ഒരു മാനദണ്ഡമല്ലെന്നും ശുപാർശകളിൽ കോടതിക്ക് ബാദ്ധ്യതയില്ലെന്നും ഹർജിക്കാരിയുടെ അഭിഭാഷക അദിതി സക്സേന വാദിച്ചു. ഗർഭച്ഛിദ്രത്തിന് വിധേയയാകാൻ ഹർജിക്കാരി ആരോഗ്യവതിയാണെന്നും ചൂണ്ടിക്കാട്ടി.
പ്രസവം അനുവദിച്ചാൽ സാധാരണ ആരോഗ്യമുള്ള കുഞ്ഞ് ഉണ്ടാകില്ലെന്ന് അമ്മയ്ക്കറിയാമെന്നും അത് അവളുടെ പ്രത്യുല്പാദന വിഷയത്തിൽ സ്വയം നിർണ്ണയാവകാശത്തിന്റെ നിഷേധമായിരിക്കുമെന്നുംചൂണ്ടിക്കാട്ടി കോടതി ഗർഭച്ഛിദ്രത്തിന് അനുമതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |