തൃശൂർ: അയ്യന്തോൾ കളക്ടറേറ്റ് പാർക്കിൽ അംഗൻവാടി ആരംഭിക്കുന്നതിനെ ചൊല്ലി തർക്കം മുറുകുന്നു. സ്ഥലസൗകര്യം കുറയുമെന്ന വാദവുമായി ഒരു വിഭാഗം പാർക്കിലെ അംഗൻവാടി പദ്ധതിയെ എതിർക്കുമ്പോൾ തൊട്ടടുത്തുള്ള അംഗൻവാടികൾക്ക് സ്ഥലം അനുവദിക്കാത്തതിനെ ചൊല്ലിയും വിയോജിപ്പുയർത്തുന്നു. അയ്യന്തോൾ കളക്ടറേറ്റിന് മുന്നിലെ പാർക്ക് കുട്ടികൾക്കും മുതിർന്നവർക്കും അനുഗ്രഹമാണെന്നും പാർക്ക് മറ്റ് ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കരുതെന്നും ആവശ്യപ്പെട്ട് നിവേദനവുമായി പൊതുപ്രവർത്തകനായ ജെയിംസ് മുട്ടിക്കലും രംഗത്തെത്തി. അരണാട്ടുകര (51), അയ്യന്തോൾ (53), സിവിൽ സ്‌റ്റേഷൻ (54) ഡിവിഷനോട് ചേർന്നാണ് പാർക്കുള്ളത്. ഇതിൽ 54ാം ഡിവിഷനിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. എന്നാൽ ഭരണപക്ഷത്തെ തൊട്ടടുത്ത 51ാം ഡിവിഷനിലെ കൗൺസിലറാണ് അംഗൻവാടി പദ്ധതിയുമായി രംഗത്തെത്തിയിട്ടുള്ളത്. രാവിലെ ആറരയോടെ ആരംഭിക്കുന്ന പാർക്ക് പത്തോടെ അടയ്ക്കും. വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച് ഏഴരയോടെ പ്രവർത്തനം അവസാനിപ്പിക്കും. നിലവിൽ സ്റ്റേജിനോട് ചേർന്ന് ഒരു കെട്ടിടവും പാർക്കിലുണ്ട്. ആ സ്ഥലം തന്നെ ഉപയോഗിച്ചാൽ അംഗൻവാടിക്ക് പ്രവർത്തിക്കാനാകും. രണ്ട് ഡിവിഷനുകൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ സജ്ജീകരണം ഒരുക്കിയാൽ മതിയാകും. കുട്ടികൾക്ക് കളിക്കാനുള്ള ഊഞ്ഞാലുൾപ്പെടെയുള്ള കളിയുപകരണങ്ങൾ പാർക്കിലുണ്ട്. അംഗൻവാടിയോട് ചേർന്ന് ഇതും ഉപയോഗിക്കാം. പാർക്ക് വികസിപ്പിക്കാനുമാകും. മുതിർന്നവർക്ക് വ്യായാമത്തിനായി ഉപകരണങ്ങളും ഇവിടെയുണ്ട്. അംഗൻവാടിയുടെ സമയം രാവിലെ പത്തര മുതൽ മൂന്നര വരെ സജ്ജീകരിച്ചാൽ പാർക്കിന്റെ പ്രവർത്തനത്തെ തടസപ്പെടുത്താതെ അംഗൻവാടിക്കും പ്രവർത്തിക്കാം. കൊവിഡിന് ശേഷം പുല്ലു പിടിച്ചും മറ്റും ശോചനീയാവസ്ഥയിലായ പാർക്ക് ഈയിടെയാണ് പുതുക്കി പണിയാനായി അടച്ചിട്ടത്.
മേയർക്കും കളക്ടർക്കും പരാതി
ജില്ലാ ഭരണകേന്ദ്രത്തിലെ ഈ പാർക്ക് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ജെയിംസ് മുട്ടിക്കൽ കളക്ടർക്കും, കോർപ്പറേഷൻ മേയർക്കും നിവേദനം നൽകി. അംഗൻവാടി കെട്ടിടമുയർത്തി, പാർക്കിനെ പരിമിതികളിൽ തളച്ചിടരുതെന്ന് ആവശ്യപ്പെട്ട് ഡിവിഷൻ കൗൺസിലർ സുനിത വിനുവും രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |