വിതുര : കുടിവെള്ള വിതരണത്തിനായി വെട്ടിപ്പൊളിച്ച വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ഇട റോഡുകൾ യഥാസമയം നന്നാക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗ്രാമീണമേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുഴിച്ച റോഡുകളാണ് ടാറിംഗ് നടത്താത്തതിനെ തുടർന്ന് കുളമായ അവസ്ഥയിൽ കിടക്കുന്നത്. കരാറെടുത്തവർ റോഡുകൾ വെട്ടിപ്പൊളിച്ചപ്പോൾ കുഴികൾ നികത്തി പൂർവസ്ഥിതിയിലാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ജലവിതരണം ആരംഭിച്ച് ആറുമാസം കഴിഞ്ഞിട്ടും കുഴികൾ നികത്തിയിട്ടില്ല. ഇതോടെ റോഡുകൾ മിക്കതും താറുമാറായിരിക്കുകയാണ്. ത്രിതലപഞ്ചായത്തുകൾ അനുവദിച്ച ലക്ഷക്കണക്കിന് രൂപ വിനിയോഗിച്ച് പുനർനിർമ്മിച്ച തൊളിക്കോട്, വിതുര പഞ്ചായത്തുകളിലെ പുതിയറോഡുകളാണ് പൈപ്പ് കണക്‌ഷൻനടക്കുന്നതിനായി കൂടുതലും വെട്ടിപ്പൊളിച്ചത്. അതേസമയം റോഡുകൾ വെട്ടിപ്പൊളിച്ച മേഖലയിലെ പഞ്ചായത്ത് മെമ്പർമാർ പ്രശ്നം പഞ്ചായത്ത് കമ്മിറ്റികളിൽ അവതരിപ്പിച്ചെങ്കിലും നടപടികൾ സ്വീകരിച്ചില്ല. മഴക്കാലത്ത് കുഴികൾ വലുതാകുന്നു. അതിലൂടെ വെള്ളക്കെട്ടും രൂക്ഷമാകുന്ന അവസ്ഥയാണ്. തൊളിക്കോട് പഞ്ചായത്തിലെ ചായം, പരപ്പാറ, പുളിച്ചാമല, തോട്ടുമുക്ക്, ആനപ്പെട്ടി, തുരുത്തി, തേവൻപാറ മേഖലയിലെ വെട്ടിപ്പൊളിച്ച റോഡുകൾ കുഴികൾ നിറഞ്ഞ് കൂടുതൽ അപകടാവസ്ഥയിലായിട്ടുണ്ട്. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ. അതേസമയം റോഡ് ഉടൻ നന്നാക്കുമെന്നാണ് ജലജീവൻ മിഷൻ അധികൃതർ വ്യക്തമാക്കുന്നത്.
അപകടവും പതിവ്
തൊളിക്കോട് വിതുര പഞ്ചായത്തുകളിൽ മാത്രം ഇരുപതോളം റോഡുകൾ കുഴിച്ചാണ് കണക്ഷൻ നൽകിയത്. ഫലത്തിൽ കുടിവെള്ളം ലഭിച്ചപ്പോൾ റോഡുകൾ മുഴുവൻ കുളമാകുകയായിരുന്നു. റോഡുകളിൽ കുഴികൾ നിറഞ്ഞതോടെ അപകടങ്ങളും പതിവായി. ഗട്ടറുകളിൽ പതിച്ച് അനവധി ഇരുചക്ര വാഹനങ്ങളാണ് ദിനംപ്രതി അപകടത്തിൽപ്പെടുന്നത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് ജലജീവൻമിഷൻ അധികാരികൾക്ക് നാട്ടുകാർ പലതവണപരാതികൾ നൽകിയിരുന്നു. ശരിയാക്കിത്തരാമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |