SignIn
Kerala Kaumudi Online
Saturday, 27 April 2024 3.51 AM IST

യാത്രയായത് സൗമ്യസാന്നിദ്ധ്യം

sad

കോട്ടയം: പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിനോടുള്ള ഇഷ്ടം കൊണ്ടാണ് പിതാവ് തനിക്ക് പേരിട്ടതെന്ന് ഓർമ്മിച്ച് ചിരിക്കുമ്പോൾ നെഹ്രുസാറിന്റെ മുഖത്ത് തെളിയുന്നത് കുട്ടികളുടെ നിഷ്കളങ്കതയായിരുന്നു. ചാച്ചാജിയെപ്പോലെ കുട്ടികളോടുള്ള അടുപ്പം എന്നും മനസിൽ സൂക്ഷിച്ചിരുന്നു.

ആർ.ടി.ഒയായി വിരമിച്ച വി.എൻ. നെഹ്രു കോട്ടയത്തിന്റെ സാമൂഹ്യ സംസ്കാരിക രംഗങ്ങളിലെ സൗമ്യസാന്നിദ്ധ്യമായിരുന്നു. ഉന്നത സർക്കാർ ഉദ്യോഗസ്ഥരിൽ പലരും ഈഴവ സമുദായാംഗമെന്ന് പറയാൻ മടിച്ചിരുന്ന കാലത്തായിരുന്നു സർക്കാർ സർവീസിലെ ഈഴവ സമുദായാംഗങ്ങളുടേതായ കൂട്ടായ്മയായ ശ്രീനാരായണ സാംസ്കാരിക സമിതിക്ക് അദ്ദേഹം രൂപം നൽകിയത്.

കോട്ടയത്ത് സാംസ്കാരികസമിതി പ്രസിഡന്റായി പ്രവർത്തിച്ച കാലത്ത് വിദ്യാഭ്യാസമേഖലയിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ശ്രീനാരായണ അവാർഡ് നൽകുന്നതിന് തുടക്കമിട്ടതും നെഹ്രുസാറായിരുന്നു. മുഴുവൻ കുട്ടികൾക്കും ട്രോഫികൾ വാങ്ങി നൽകിയതും അദ്ദേഹമായിരുന്നു. കോട്ടയത്ത് നിന്ന് താമസം മക്കൾക്കൊപ്പം കൊച്ചിയിലേക്ക് മാറ്റുന്നതു വരെ 25 വർഷത്തിലേറെക്കാലം തുടർച്ചയായി വിദ്യാഭ്യാസ അവാർഡ് നൽകുന്നതിന് നേതൃത്വം നൽകി.

ഇടുക്കിയിൽ ജോലി നോക്കിയ കാലത്ത് മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട തർക്കപ്രശ്നം കോടതിക്ക് മുന്നിൽ ആദ്യം എത്തിച്ചത് അദ്ദേഹമായിരുന്നു. ബ്രിട്ടീഷ് ഭരണ കാലത്തുണ്ടാക്കിയ പാട്ടക്കരാറിനെക്കുറിച്ച് പഠിച്ചു. കേരളത്തിലെ വെള്ളം ഉപയോഗിച്ച് തമിഴ്നാട് വൈദ്യുതി ഉണ്ടാക്കുന്നത് കരാറിലില്ലെന്നും വൈദ്യുതി ഉത്പാദനമനുസരിച്ച് തമിഴ്നാട് കേരളത്തിന് പണം നൽകണമെന്നുമുള്ള ആവശ്യം ഉയർത്തിക്കൊണ്ടുവന്നതും സജീവ ചർച്ചയാക്കിയതും കോടതിയിൽ എത്തിച്ചതും അദ്ദേഹമായിരുന്നു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.

മകരജ്യോതി തെളിയുകയല്ല പൊന്നമ്പലമേട്ടിൽ കർപ്പൂരം കത്തിച്ച് തെളിക്കുകയാണെന്ന വിവരം വർഷങ്ങൾക്കു മുമ്പ് പുറംലോകത്ത് അറിയിച്ചതും ഏറെ വിവാദമായിരുന്നു. വിശ്വാസികളിൽ നിന്ന് ശക്തമായ എതിർപ്പുണ്ടായെങ്കിലും നിലപാടിൽ നിന്ന് പിന്മാറാതെ ഇതുമായ് ബന്ധപ്പെട്ട ചർച്ചകളിലും സജീവമായി പങ്കെടുത്തു.

 ഗുരുദേവ ഭക്തൻ

തികഞ്ഞ ഗുരുദേവ ഭക്തനായിരുന്ന അദ്ദേഹം എല്ലാ ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു. മറ്റാരും അറിയാതെ പാവപ്പെട്ടവരെ സഹായിക്കുന്നതിലും മുൻപന്തിയിലായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി. ദീർഘകാലം കോട്ടയം പബ്ലിക് ലൈബ്രറി മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു. കേരളാ ഗവൺമെന്റ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു. കോട്ടയത്തു നിന്ന് കൊച്ചിയിലേക്ക് താമസം മാറ്റിയിട്ടും പ്രായാധിക്യത്താൽ ശയ്യാവലാംബിയാകും വരെ ശ്രീനാരായണ സാംസ്കാരിക സമിതി പരിപാടികളുമായി ബന്ധപ്പെട്ട് കോട്ടയത്ത് എത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.