ഓച്ചിറ: മുന്നറിയിപ്പില്ലാതെ റോഡ് മുറിച്ച് ഓട നിർമ്മിച്ചതുകൊണ്ടുള്ള നാട്ടുകാരുടെ ദുരിതം മാറിയിട്ടില്ല. ഓച്ചിറ റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് മുന്നറിയിപ്പില്ലാതെ പൊളിച്ചതിനെ കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ വരുന്ന റെയിൽവേ സ്റ്റേഷൻ റോഡിൽ രണ്ട് ഭാഗത്തായാണ് അധികൃതർ ഓടനിർമ്മാണം ആരംഭിച്ചത്. റെയിൽവേ സ്റ്റേഷന് സമീപം ഇല്ലിക്കുളം ജംഗ്ഷനിലും ചന്ദ്രാലയം ജംഗ്ഷനിലുമാണ് റോഡ് മുറിച്ചത്. ഇതുകാരണം ഏറെ ദുരിതത്തിലായത് നാട്ടുകാരും റെയിൽവേ സ്റ്റേഷനിൽ എത്തേണ്ട യാത്രക്കാരുമാണ്.
സമാന്തര സൈക്കിൾ പാത
നാട്ടുകാർക്ക് സഞ്ചരിക്കാൻ സമാന്തരപാതയോരുക്കാതെയാണ് പി.ഡബ്ല്യു.ഡി അധികൃതർ റോഡ് വെട്ടിപ്പൊളിച്ചത്. കേരള കൗമുദി വാർത്ത വന്നതിനെ തുടർന്ന് സൈക്കിളിന് കടന്നുപോകുന്ന വീതിയിൽ അധികൃതർ സമാന്തര പാത നിർമ്മിച്ചു.
നിലവാരമില്ലെന്ന് പരാതി
ഓടയുടെ നിർമ്മാണം ആരംഭിച്ചെങ്കിലും നിർമ്മാണത്തിന് മതിയായ നിലവാരമില്ലെന്നാരോപിച്ച് നാട്ടുകാർ പല തവണ പണി തടസപ്പെടുത്തിയിരുന്നു. നിർമ്മാണ സമയത്ത് പി.ഡബ്ല്യു.ഡി അധികൃതർ സ്ഥലത്തില്ലാതിരുന്നത് ഗുണനിലവാരത്തെ ബാധിച്ചിട്ടുണ്ട്. ഓടയുടെ അടിസ്ഥാനത്തിന് (ഫൗണ്ടേഷൻ) എഗ്രിമെന്റിൽ നിർദ്ദേശിച്ച ആഴം ഇല്ലെന്നും സിമന്റ് മതിയായ തോതിൽ ഉപയോഗിച്ചില്ലെന്നും കോൺക്രീറ്റിന് ഉപയോഗിച്ച സാധനങ്ങൾക്ക് മതിയായ നിലവാരമില്ലെന്നും ആരോപിച്ച് നാട്ടുകാർ വിജലൻസിന് പരാതി നൽകി. പാറപ്പൊടി ഉപയോഗിച്ചാണ് കോൺക്രീറ്റ് നടത്തിയതെന്നും നാട്ടുകാർ ആരോപിച്ചു.
ഓച്ചിറ അസിസ്റ്റന്റ് എൻജിനീയർ ഓഫീസ് നോക്കുകുത്തി
യാത്രാ ബുദ്ധിമുട്ടിനെകുറിച്ചും ഓട നിർമ്മാണത്തിനെക്കുറിച്ചും പരാതി പറയുന്നതിനായി ഓഫീസിൽ വിളിച്ചാൽ സാധാരണയായി ആരും ഫോൺ എടുക്കാറില്ലെന്നത് നാട്ടുകാരുടെ വളരെ നാളായുള്ള പരാതിയാണ്. പി.ഡബ്ല്യു.ഡി ഓഫീസ് നാഥനില്ലാ കളരിയാണെന്നാരോപിച്ച് രൂക്ഷവിമർശനമാണ് ഉയരുന്നത്. ഓഫീസിൽ നേരിട്ടെത്തി അസിസ്റ്റന്റ് എൻജിനീയറെ തിരക്കിയാൽ ഓരോ ദിവസവും വ്യത്യസ്ഥ ഓഫീസുകളിൽ പോയി എന്ന മറുപടിയാണ് ലഭിക്കുന്നത്.
അശാസ്ത്രീയമായ രീതിയിൽ ഓട നിർമ്മിച്ച പി.ഡബ്ല്യു.ഡി അധികൃതർക്കെതിരെ വകുപ്പ്തല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിയ്ക്കും ഓടയുടെ ഗുണനിലവാര പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്.
തഴവ സത്യൻ,
സംസ്ഥാന ജനറൽ സെക്രട്ടറി,
മനുഷ്യാവകാശ സാമൂഹിക നീതിഫാറം സംസ്ഥാന കമ്മിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |