കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ (പി എഫ്ഐ) നേതാക്കൾക്ക് പരസ്യ പിന്തുണയുമായി എസ് ഡി പി ഐ. ദേശീയ പ്രസിഡന്റ് എം കെ ഫൈസിയാണ് കൊച്ചിയിൽ നടന്ന സമരപ്രഖ്യാപന സമ്മേളനത്തിൽ പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. മിന്നൽ ഹർത്താലിലുണ്ടായ അക്രമസംഭവങ്ങളുടെ പേരിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും സ്വത്തുക്കൾ ജപ്തിചെയ്യുന്ന നടപടി പരാർമർശിച്ചുകൊണ്ടായിരുന്നു പരസ്യ പിന്തുണ.
'ജപ്തിയൊക്കെ കണ്ട് സന്തോഷിക്കുന്ന ആളുകളോട് പറയാനുള്ളത് , എസ്ഡിപിഐയുടെ പ്രവർത്തകർ ജീവിച്ചിരിക്കുന്ന കാലത്തോളം ജപ്തിയുടെ പേരിൽ ഒരാളും വഴിയാധാരമാകില്ല'-എം കെ ഫൈസി പറഞ്ഞു. നൂറുകണക്കിന് പേരാണ് സമരപ്രഖ്യാപനത്തിന് എത്തിയത്.
2022 സെപ്റ്റംബർ 23ലെ മിന്നൽ ഹർത്താലിൽ വ്യാപക അക്രമം നടന്ന പശ്ചാത്തലത്തിലാണ് വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്. സ്വത്തുക്കൾ കണ്ടുകെട്ടി റിപ്പോർട്ട് നൽകണമെന്നും ജില്ല തിരിച്ച് വിവരങ്ങൾ ഉൾപ്പെടുത്തണമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. തുടർന്നാണ് നടപടികൾ ആരംഭിച്ചത്. ജപ്തി നടപടികളിലൂടെ പിടിച്ചെടുത്ത വസ്തുവകകളുടെ വിശദാംശങ്ങൾ നൽകണമെന്നും നടപടി നേരിട്ടവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കണമെന്നും കഴിഞ്ഞദിവസം ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |