എടപ്പാൾ: സ്വകാര്യ മദ്യബ്രാൻഡുകളിൽ നിന്നും കൈക്കൂലി കൈപ്പറ്റിയ ബെവ്കോ ജീവനക്കാരൻ പിടിയിൽ. എടപ്പാളിലെ ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും കണക്കിൽപ്പെടാത്ത 18,600 രൂപ പിടികൂടി. സർക്കാർ മദ്യബ്രാൻഡുകൾക്ക് പകരമായി തങ്ങളുടെ മദ്യം വിൽപ്പന നടത്താനായി സ്വകാര്യ മദ്യബ്രാൻഡുകളാണ് പണം കൈക്കൂലിയായി നൽകിയതെന്ന് ഇയാൾ വിജിലൻസിന് മൊഴി നൽകി.
സ്വകാര്യ ബ്രാൻഡുകളുടെ രഹസ്യകോഡുകൾ രേഖപ്പെടുത്തി വേവ്വേറെയായി സൂക്ഷിച്ച നിലയിലായിരുന്നു കൈക്കൂലി പണം കണ്ടെത്തിയത്. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മദ്യബ്രാൻഡുകൾ സ്റ്റോക്കില്ല എന്ന് പറഞ്ഞ് ഉപഭോക്താക്കൾക്ക് സ്വകാര്യ കമ്പനികളുടെ മദ്യം വിൽക്കാനായാണ് കൈക്കൂലി നൽകിയത്. ഔട്ട്ലെറ്റിലെ എട്ട് ജീവനക്കാർക്ക് വീതിച്ച് നൽകാനുള്ള തുകയാണ് ലഭിച്ചതെന്നും പിടിയിലായ ജീവനക്കാരൻ വിജിലൻസിന് മൊഴി നൽകി.
അതേസമയം 35 ലിറ്റർ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ അടക്കം നാലു പേരെ കഴിഞ്ഞ ദിവസം ശാന്തൻപാറ പൊലീസ് പിടികൂടിയിരുന്നു. ബെവ്കോ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു മാത്യു, മകൻ എബിൻ എന്നിവരാണ് പിടിയിലായത്.
ചില്ലറ വിൽപ്പനക്കാർക്ക് ബെവ്കോ ഔട്ട്‌ലെറ്റിൽ നിന്നുമുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജമദ്യമെത്തിച്ചു നൽകുന്നതായിരുന്നു ഇവരുടെ പ്രവർത്തന രീതി. ബെവ്കോ ജീവനക്കാരനായ ബിനുവായിരുന്നു ഔട്ട്‌ലെറ്റിലെ മദ്യം കുറഞ്ഞ വിലയിൽ എത്തിക്കാമെന്ന പേരിൽ വിശ്വാസ്യത നേടി വ്യാജമദ്യം വിറ്റിരുന്നത്.
ഔട്ട്‌ലെറ്റിലെത്തുന്നവരോട് 440 രൂപയുടെ മദ്യം 300 രൂപ വരെ വിലക്കിഴിവിൽ എത്തിച്ച് നൽകാമെന്ന് ബിനു കരാറുറപ്പിച്ചത് ജീവനക്കാരിൽ ചിലർ അറിഞ്ഞിരുന്നു. ഇവർ ബിവറേജസിലെയും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരെയും വിവരമറിയച്ചതോടെയാണ് തട്ടിപ്പിന് പിടിവീണത്. പ്രതികൾ എറണാകുളത്ത് നിന്നാണ് വ്യാജമദ്യം എത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |