കൊച്ചി: പ്രായപൂർത്തിയെത്തിയ അവിവാഹിതയായ മകൾക്ക് ജീവിതച്ചെലവിന് മാർഗമില്ലെന്ന പേരിൽ പിതാവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ഹൈക്കോടതി. അല്ലെങ്കിൽ മകൾ ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നു തെളിയിക്കണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. ഭാര്യക്കും മകൾക്കും ജീവനാംശം നൽകണമെന്ന കുടുംബകോടതിയുടെ ഉത്തരവിനെതിരെ തിരുവനന്തപുരം സ്വദേശി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് വിധി പറഞ്ഞത്.
പരാതി ഫയൽ ചെയ്ത 2016 ജൂലായ് മുതൽ ഭാര്യയ്ക്ക് പ്രതിമാസം 10,000 രൂപയും മകൾക്ക് 8,000 രൂപയും ജീവനാംശം നൽകാനാണ് കുടുംബകോടതി ഉത്തരവിട്ടത്. ഭാര്യക്ക് 10,000 രൂപ നൽകണമെന്ന ഉത്തരവു ശരിവച്ച ഹൈക്കോടതി, മകൾക്ക് ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 125 (1) പ്രകാരം പ്രായപൂർത്തിയാകുന്നതുവരെ ജീവനാംശം നൽകിയാൽ മതിയെന്ന് വ്യക്തമാക്കി. 2017ൽ മകൾക്ക് പ്രായപൂർത്തിയായെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ട് അനുസരിച്ചു ഹിന്ദുവായ മകൾക്ക് വിവാഹം കഴിയുന്നതുവരെ പിതാവിൽ നിന്ന് ജീവനാംശത്തിന് അർഹതയുണ്ടെങ്കിലും ജീവിതച്ചെലവു സ്വയം വഹിക്കാൻ കഴിയില്ലെന്നു തെളിയിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശാരീരിക വൈകല്യമോ മാനസിക ദൗർബല്യമോ പരിക്കോ നിമിത്തം ജീവിതച്ചെലവു കണ്ടെത്താനാവാത്ത സാഹചര്യമുണ്ടെങ്കിൽ മാത്രമേ ഇതിനർഹതയുള്ളൂ. അത്തരം സാഹചര്യങ്ങളിൽ ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ട് പ്രകാരമാണ് അപേക്ഷ നൽകേണ്ടതെന്നും ഹൈക്കോടതി വിശദീകരിച്ചു.
ജഡ്ജിയെ വിരട്ടി നടപടി അനുകൂലമാക്കാൻ
നോക്കേണ്ടെന്ന് ഹൈക്കോടതിയുടെ താക്കീത്
കൊച്ചി: കുടുംബകോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് വിവാഹമോചന ഹർജി മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹർജി ഹൈക്കോടതി രൂക്ഷ വിമർശനത്തോടെ തള്ളി. ജഡ്ജിമാരെ വിരട്ടിയും സമ്മർദ്ദം ചെലുത്തിയും കേസ് നടപടി തനിക്കനുകൂലമാക്കാമെന്ന് കരുതരുതെന്ന് ഹർജിക്കാരിക്ക് താക്കീതും നൽകി.
ഇരിങ്ങാലക്കുട കുടുംബകോടതിയിൽ തനിക്കെതിരെ ഭർത്താവ് നൽകിയ വിവാഹമോചന ഹർജി എറണാകുളം കുടുംബകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഇവർ ഹർജി നൽകിയത്. ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നെന്നും തനിക്കെതിരെ ഉത്തരവുകളുടെ ഒരു നിരതന്നെ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അഭിഭാഷക കൂടിയായ ഹർജിക്കാരി ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. വസ്തുതകൾ പരിശോധിച്ച ജസ്റ്റിസ് സി.എസ്. ഡയസ് വാദങ്ങൾ അടിസ്ഥാനരഹിതമെന്ന് കണ്ടെത്തി തള്ളി.
ജഡ്ജിമാർക്കെതിരെ കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്ന സ്വഭാവം അവസാനിപ്പിക്കണം. ഹർജിക്കാരിക്ക് തെറ്റായ ഉപദേശം ലഭിച്ചതിനാലാണ് ഈ നടപടിയെന്ന് മനസിലാക്കുന്നതിനാൽ പിഴ ചുമത്തുന്നില്ല. ജഡ്ജിമാരെ പരിഹസിക്കുന്നതും അവർക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നതും ചിലരുടെ ഹോബിയാണെന്നും കോടതിയെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം നടപടികൾ അനുവദിക്കാനാവില്ലെന്നും സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് ഓർമ്മപ്പെടുത്തി.
ത്രീസ്റ്റാർ പദവിക്ക് കൈക്കൂലി:
ഇന്ത്യ ടൂറിസം മുൻ
ഓഫീസർക്ക് തടവും പിഴയും
കൊച്ചി: ഹോട്ടലുകൾക്ക് ത്രീ സ്റ്റാർ പദവിക്കായി അനുകൂല റിപ്പോർട്ടു നൽകാൻ കൈക്കൂലി വാങ്ങിയ കേസിലെ രണ്ടാം പ്രതി ഇന്ത്യ ടൂറിസത്തിന്റെ കൊച്ചിയിലെ മുൻ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സാബുവിന് എറണാകുളം സി.ബി.ഐ കോടതി മൂന്നു വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
ഒന്നാം പ്രതിയായ ഇന്ത്യാ ടൂറിസം മുൻ അസിസ്റ്റന്റ് ഡയറക്ടർ വേൽമുരുകനെ കുറ്റക്കാരനല്ലെന്നു കണ്ട് വെറുതേ വിട്ടു. മറ്റു പ്രതികളായ കണ്ണൂരിലെ ഹോട്ടൽ വിന്റേജ് റസിഡൻസി മാനേജിംഗ് പാർട്ണർ എൻ.കെ. നികേഷ് കുമാർ, ലിൻഡാസ് റെസിഡൻസി മാനേജിംഗ് പാർട്ണർ ജയിംസ് ജോസഫ് എന്നിവർക്ക് ഒരു വർഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം കോട്ടയ്ക്കലിലെ കോണിഷേ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലി, തലശേരിയിലെ പേൾ വ്യൂ റീജൻസി, കണ്ണൂരിലെ കെ.കെ ലെഷർസ് ആൻഡ് ടൂറിസം ഇന്റർനാഷണൽ പ്രൈവറ്റ് ലി എന്നീ സ്വകാര്യ കമ്പനികൾക്ക് കോടതി 55,000 രൂപ പിഴയും ചുമത്തി.
ഹോട്ടലുകൾക്ക് ത്രീസ്റ്റാർ ക്ളാസിഫിക്കേഷൻ നൽകാനായി വേൽമുരുകനും സാബുവും 2011 സെപ്തംബറിൽ ഗൂഢാലോചന നടത്തിയെന്നും ഇതിലൂടെ അന്യായമായ നേട്ടം ഉണ്ടാക്കിയെന്നുമാണ് കേസ്. ഹോട്ടലുകളിൽ പരിശോധന നടത്തിയശേഷം ഹോട്ടൽ പ്രതിനിധികളോട് രേഖകളുമായി കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ ഓഫീസിലെത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഇവരോടു പണവും മറ്റു സാധനങ്ങളും വാങ്ങിയെന്നാണ് കേസ്.
2011 ഒക്ടോബർ ഒന്നിനു സി.ബി.ഐ നടത്തിയ മിന്നൽ പരിശോധനയിൽ സാബുവിൽ നിന്ന് കണക്കിൽ പെടാത്ത 4.72 ലക്ഷം രൂപയും നിരവധി സമ്മാനങ്ങളും ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പിടിച്ചെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |